കൊച്ചി: ശാസ്ത്രത്തിന്റെ അടിസ്ഥാന പരികല്പ്പനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് സര്‍വകലാശാലകളും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും മുന്‍തൂക്കം നല്‍കണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന് ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു. ദേശീയ ശാസ്ത്രസാങ്കേതിക പ്രദര്‍ശനം ‘സ്വാശ്രയഭാരത്-2012’ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ശാസ്ത്ര പൈതൃകം കണ്ടെത്താനും യുവാക്കളില്‍ ആത്മാഭിമാനം വളര്‍ത്താനും സ്വാശ്രയഭാരതിലൂടെ നടത്തുന്ന പ്രവര്‍ത്തനം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാശ്ചാത്യ ജ്ഞാനമീമാംസകളെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ശാസ്ത്രപഠനങ്ങള്‍ നടക്കുന്നത്. ഇതില്‍നിന്നും വ്യത്യസ്തമായി ഭാരതീയ ജ്ഞാനമീമാംസകളിലധിഷ്ഠിതമായ പഠനങ്ങളില്‍ സര്‍വകലാശാലകളും ശാസ്ത്ര ലോകവും ഏര്‍പ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍പിഒഎല്‍ ഡയറക്ടറും സ്വാശ്രയഭാരത് സംഘാടകസമിതി ചെയര്‍മാനുമായ എസ്. അനന്തനാരായണന്‍ അധ്യക്ഷത വഹിച്ചു. 20-ാംം നൂറ്റാണ്ടില്‍ രാജ്യത്തുണ്ടായ സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങളാണ് ശാസ്ത്ര മേഖലയിലെ പുരോഗതിക്ക് വഴിതെളിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മത്സ്യ സമുദ്ര പഠന സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.
സ്വദേശി ശാസ്ത്രപ്രസ്ഥാനം സംസ്ഥാന സെക്രട്ടറി ഡോ. എന്‍.ജി.കെ. പിള്ള സ്വാഗതവും സ്വാശ്രയഭാരത് 2012 സെക്രട്ടറി ജനറല്‍ പി.എ. വിവേകാനന്ദ പൈ സ്വാശ്രയഭാരതിനെക്കുറിച്ചുള്ള വിവരണവും നല്കിയ പരിപാടിയില്‍ എക്സിബിഷന് കമ്മറ്റി ചെയര്മാന് ഡോ. കെ.കെ.സി. നായര്‍ നന്ദി രേഖപ്പെടുത്തി. സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.പി.എന്‍. നമ്പൂതിരി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ. രാമചന്ദ്രന്, എസ്ആര്‍വി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗ്രേസി ബാബു ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഇന്ന് രാവിലെ 9.30 ന് ജില്ലയിലെ സ്കൂളുകളിലെ അധ്യാപകര്‍ പങ്കെടുക്കുന്ന ശാസ്ത്രാധ്യാപക സംഗമവും ഉച്ചക്കുശേഷം 3 മണി മുതല്‍ പൊതുജന പങ്കാളിത്തത്തോടെ മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച് വിദഗ്ധരുടെ നേതൃത്വത്തില്‍ ചര്‍ച്ചയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: