ചവറ: ആദ്ധ്യാത്മിക തേജസ്സുകളായ ആചാര്യന്മാര് സൃഷ്ടിച്ചതാണ് നവോത്ഥാനമെന്ന് കുളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി. എന്നാല്‍ 1939ല്‍ തലശ്ശേരിയില്‍ 9 പേര് ചേര്‍ന്ന് രൂപീകരിച്ച ഒരു സംഘടനയാണ് നവോത്ഥാനം കൊണ്ടുവന്നതെന്നാണ് ചിലരുടെ അവകാശവാദമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പന്മനആശ്രമത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 95-ാമത് മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
ചരിത്രബോധമുള്ള വ്യക്തിക്കും സമൂഹത്തിനും മാത്രമേ ചാരിത്ര്യമുണ്ടാകൂ. ലോകത്തിന്റെ ഗുരുസ്ഥാനം അലങ്കരിക്കുന്ന മഹിമയില്‍ നിന്നും രാഷ്ട്രം അധപ്പതിക്കാതിരിക്കാന് നാം ചരിത്രബോധമുള്ളവരാകണം. ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാരുകള്‍ ഉണ്ടാക്കിയെടുക്കുന്ന ചരിത്രമാണ് ഇന്നുള്ളത്. ചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കിയാണ് അവതരിപ്പിക്കുന്നത്. അത് പഠിച്ചാണ് അടുത്ത തലമുറ വളരുന്നത്. ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരുവിനെയും പോലെയുള്ളവര്‍ ഭ്രാന്താലയമായ അവസ്ഥയില്‍ നിന്നും കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രബോധവും സാധനാബലവും ചേര്‍ന്ന് സമൂഹത്തെ ഉയര്‍ത്തണമെന്നും അതുതന്നെയാണ് ചട്ടമ്പിസ്വാമികള്‍ നടപ്പിലാക്കിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിച്ചു. സംബോധ് ഫൗണ്ടേഷന് മുഖ്യ ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി, ശിവഗിരി മഠം സ്വാമി ബോധിതീര്‍ത്ഥ, സ്വാമി കല്യാഞ്ജി, എന്നിവര്‍ പങ്കെടുത്തു. പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദതീര്‍ത്ഥപാദര്‍ വിദ്യാധിരാജാസന്ദേശം നല്കി.
സന്യാസിവര്യന്മാരെ ആദരിക്കുന്ന ആചാര്യസപര്യയും വിദ്യാധിരാജാ സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. നെയ്യാറ്റിന്‍കര ശ്രീവിദ്യാധിരാജാ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈശ്വരമഹിമാ കീര്‍ത്തനവും സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരുടെ നേതൃത്വത്തില്‍ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലുള്ള മഹാസമാധി സ്മാരക മണ്ഡപത്തില്‍ നിന്നും മഹാസമാധി ദിവ്യ ജ്യോതിരാനയനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: