കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാമ്പുരുത്തി സര്‍ക്കാര്‍ യുപി സ്കൂളില്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ ആരോപണ വിധേയരായ ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്നലെ വരണാധികാരി കൂടിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ മുമ്പാകെ രേഖപ്പെടുത്തി.
ആരോപണ വിധേയരായ പതിമൂന്നു ലീഗ് പ്രവര്‍ത്തകരോട് മൊഴിയെടുക്കാനായി ഇന്നലെ ഹാജരാകാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പതിനൊന്നു പേര് മാത്രമാണ് ഇന്നലെ ഹാജരായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീഡിയോ ദൃശ്യങ്ങളുടെ വിശദാംശങ്ങളും കൂടി ചേര്‍ത്ത് കള്ളവോട്ട് സ്ഥിരീകരിക്കാനാകുമോ എന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
കള്ളവോട്ട് വിഷയത്തില്‍ ബൂത്ത് ഏജന്റുമാരുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും മൊഴി കളക്ടര്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് അടക്കം 199 പേര് കള്ളവോട്ട് ചെയ്തെന്ന കോണ്‍ഗ്രസ്സ് പരാതി ഇതിന് ശേഷമാകും പരിശോധിക്കുക. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പ്രതിനിധിയുടെ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളടക്കം 40 സ്ത്രീകള്‍ കള്ളവോട്ട് ചെയ്തെന്നും അഞ്ച് വോട്ട് വരെ ചെയ്തവരുണ്ടെന്നും പേരും വിലാസവും അടക്കമുള്ള പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ കളക്ടര്‍ പരിശോധിക്കും. തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലും വ്യാപക കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് പരാതി നിലവിലുണ്ട്. കണ്ണൂരിലെ അട്ടിമറി നടന്ന 125 ബൂത്തുകളിലെ വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ യുഡിഎഫ് അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേ സമയം കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സിപിഎമ്മിന്റെ മൂന്ന് വനിതാ പ്രവര്‍ത്തകര്‍ക്കെതിരെയും ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അറസ്റ്റ് ചെയ്യാത്തത് ചര്‍ച്ചയായിട്ടുണ്ട്.നിയമവശങ്ങള്‍ പരിശോധിച്ച ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്നാണ് പോലീസ് നല്കുന്ന വിശദീകരണം. ഭരണതലത്തില്‍ നിന്നുളള സ്വാധീനം കാരണമാണ് പോലീസ് അറസ്റ്റ് നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് സൂചന. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്-ലീഗ് സംഘടനകളുടേയും ഉന്നത നേതൃത്വങ്ങള്‍ പരസ്പരം കൈകോര്‍ത്ത് കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ വൈകിപ്പിക്കാനുളള നീക്കങ്ങള്‍ നടത്തുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: