മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് നിര്‍ണായകമായത് ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെ ബൗളിങ്ങ് മികവ്. നാലോവറില്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മലിംഗ ടീമിന് സമ്മാനിച്ചത് ഒമ്പത് വിക്കറ്റിന്റെ മിന്നുന്ന ജയം. ഇതോടെ പതിനാല് മത്സരങ്ങളില്നിമന്ന് പതിനെട്ട് പോയിന്റ് നേടിയ മുംബൈ ഒന്നാം സ്ഥാനത്തെത്തി.
നായകന് ദിനേശ് കാര്‍ത്തിക്, ആന്ദ്രെ റസല്‍, നിതീഷ് റാണ എന്നീ മധ്യനിര താരങ്ങള്‍ മലിംഗയ്ക്ക് മുന്നില്‍ വീണു. മലിംഗ എറിഞ്ഞ പതിമൂന്നാം ഓവറില്‍ കാര്‍ത്തിക്കും റസലും തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായതോടെയാണ് മുംബൈ മത്സരത്തില്‍ പിടിമുറുക്കിയത്. മധ്യനിര അമ്പേ പരാജയപ്പെട്ടതോടെ കൊല്‍ക്കത്ത സ്കോര്‍ ഇരുപതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍ ഒതുങ്ങി.
ക്രിസ് ലിന്, റോബിന് ഉത്തപ്പ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും കൊല്‍ക്കത്ത നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. ലിന് 29 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം 41 റണ്‍സ് നേടി. ഉത്തപ്പ 47 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും സഹിതം 40 റണ്‍സ് എടുത്തു. ശുഭ്മാന്‍ ഗില്‍ (ഒമ്പത്), ദിനേശ് കാര്‍ത്തിക് (മൂന്ന്), ആന്ദ്രെ റസല്‍ (പൂജ്യം), റിങ്കു സിങ്ങ് (നാല്) എന്നിവര്‍ക്ക് രണ്ടക്കം കാണാനായില്ല.
134 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ മുംബൈ നായകന് രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറി ബലത്തില്‍ അനായാസം ലക്ഷ്യം കണ്ടു. രോഹിത് 48 പന്തില്‍ എട്ട് ഫോറോടെ 55 റണ്‍സ് നേടി പുറത്താകാതെനിന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ രോഹിതിന് മികച്ച പിന്തുണ നല്‍കിയതോടെ മുംബൈ സ്കോര്‍ 16.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ എത്തി. ഡി കോക്ക് 23 പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും അടക്കം 30 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 27 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും സഹിതം 46 റണ്‍സ് നേടി പുറത്താകാതെനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: