തിരുവനന്തപുരം: ഒപി ടിക്കറ്റിന് ടോക്കണ്‍ സംവിധാനവും പുതിയ പരിഷ്കാരങ്ങളും വന്നിട്ടും ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ ദുരിതം മാറുന്നില്ല. പുലരും മുമ്പ് ആരംഭിക്കുന്ന രോഗികളുടെ ക്യൂ ആശുപത്രിയുടെ വിശാലമായ വളപ്പു കഴിഞ്ഞ് പെരുവഴിയിലേക്ക് നീളുന്നു.
ഒപി ടിക്കറ്റ് നല്കാന് ജീവനക്കാര്‍ കൃത്യസമയത്ത് എത്താത്തതാണ് രോഗികളുടെ നീണ്ടനിരയ്ക്ക് കാരണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഗ്രാമീണ മേഖലയില്‍ നേരിയ പനിയുമായി എത്തുന്ന രോഗികളെ പോലും ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നു. ഇതുമൂലം ദിവസേന വലിയ തിരക്കാണ് ജനറല്‍ ആശുപത്രിയില്‍ അനുഭവപ്പെടുന്നത്.
പരിശോധനയ്ക്ക് ഡോക്ടര്‍മാര്‍ എത്താന്‍ വൈകുന്നത് ജനറല്‍ ആശുപത്രിയിലെ പ്രത്യേക വിഭാഗങ്ങളില്‍ എത്തുന്ന രോഗികളെ വലയ്ക്കുന്നു. രാവിലെ മുതല്‍ റോഡില്‍ ക്യൂ നിന്ന് ഒപി ടിക്കറ്റ് ഒപ്പിച്ചെടുത്ത് ഉച്ചയോടെ ഡോക്ടറുടെ മുറിയിലെത്തും. അപ്പോഴേക്കും ഡോക്ടര്‍ സ്ഥലം വിടും. പിന്നെ നിരാശയോടെ മടക്കം. രോഗികളുടെ ഈ ദുരിതങ്ങള്‍ കാണേണ്ടവര്‍ കാണുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വെളുപ്പിന് അഞ്ച് മണിക്കുമുന്നേ വന്ന് ക്യൂ നില്‍ക്കുന്നവരാണ് അധികവും. തിരുവനന്തപുരത്തിന്റെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള പാവപ്പെട്ട രോഗികളാണ് ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: