കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം വേണ്ടിവരുമെന്ന് വിദഗ്ധസംഘം അറിയിച്ചതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയാകുമെന്ന് തീര്‍ച്ച. കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ പാലാരിവട്ടം പാലം പരിശോധിച്ച് ഗര്‍ഡറുകള്‍ക്കും തൂണുകള്‍ക്കും തകരാറുണ്ടെന്നും കണ്ടെത്തിയിരുന്നു.
സാരമായ തകരാണാണ് പലത്തിനുള്ളത്. നിര്‍മ്മാണ-ഗുണനിലവാരത്തിലും രൂപകല്പനയിലും തകരാറുകള്‍ സംഭവിച്ചതായാണ് ഐഐടിയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് ലാബിലെ പ്രൊഫ. അളകസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍.
സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പണിത ഈ പാലത്തിനൊപ്പമാണ് മെട്രോയുടെ മേല്‍നോട്ടത്തില്‍ ഇടപ്പള്ളിയിലെ മേല്‍പ്പാലവും തുറന്നത്. പക്ഷേ, ആ പാലത്തിന് ഒരു തകരാറുമില്ലാതെ നിലനില്ക്കുന്നു. സാങ്കേതിക വിദ്യയില്‍ പുതിയ സംവിധാനങ്ങളാണ് അതിനുപയോഗിച്ചത്. സംസ്ഥാനത്തിന്റെ നിര്‍മാണത്തില്‍ നൂതന സംവിധാനങ്ങള്‍ വിനിയോഗിക്കണമെന്ന് ഇടപ്പള്ളി പാലം നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച സാങ്കേതിക വിദഗ്ധന്‍ മെട്രോ ശ്രീധരന് നിര്‍ദേശിച്ചിരുന്നതാണ്.
എന്നാല്‍, ശ്രീധരനെ പുച്ഛിച്ച് തള്ളുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. മാത്രമല്ല പാലത്തിന്റെ രൂപരേഖ മുതല്‍ നിര്‍മാണത്തില്‍ വരെ അഴിമതി നടത്തി. ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാതെ കോണ്‍ക്രീറ്റിങ് പോലും മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് അംഗീകരിച്ചു. അതോടെയാണ് 52 കോടി ചെലവിട്ട് നിര്‍മിച്ച പാലത്തിലൂടെ രണ്ടരക്കൊല്ലം വാഹനമോടിച്ചപ്പോഴേക്കും പാലത്തിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയായത്.
നിലവില്‍ അറ്റകുറ്റപ്പണിക്ക് അധിക ചെലവുവരുന്നില്ലെന്നും കോണ്‍ട്രാക്ടര്‍തന്നെ നിര്‍മാണ ചെലവ് വഹിക്കുമെന്നും കരാര്‍ അങ്ങനെയാണെന്നും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് അധികൃതര്‍ പറയുന്നു. തൂണുകളുടെയും ഗര്‍ഡറുകളുടെയും തകരാര്‍ പരിഹരിക്കാന്കാര്ബണ് ഫൈബര്ഫാബ്രിക്കും വിനൈല്‍ എസ്റ്റര്‍ റെസീനും ഉപയോഗിച്ചുള്ള ബലത്തെടുത്തുകയാണ് ചെയ്യുന്നത്. ഇതിന് മൂന്നമാസം വേണ്ടിവരും. ഒരുമാസത്തെ അറ്റകുറ്റപണികള്‍ക്കായി അടച്ച പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസം നീളുന്നതോടെ ഗതാഗതക്കുരുക്കുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതെ ഏറെയായിരിക്കും.
ഇടപ്പള്ളി- കുണ്ടൂര്‍ ബൈപ്പാസില്‍ ഗതാഗതക്കുരുക്കിനുള്ള സാധ്യതയും വര്‍ദ്ധിച്ചു. കുണ്ടൂരിലെയും വൈറ്റിലയിലെയും മേല്‍പ്പാല നിര്‍മ്മാണം മൂലം ഇപ്പോള്‍തന്നെ ഗതാഗതക്കുരുക്ക് ഇവിടെ സാധാരണമാണ്. മേല്‍പ്പാല നിര്‍മാണത്തിന് ഗതാഗതം തിരിച്ചുവിട്ട റോഡിന്റെ ശോച്യാവസ്ഥ കഴിഞ്ഞദിവസം പാലാരിവട്ടം മേല്‍പ്പാലം സന്ദര്‍ശിച്ച മന്ത്രി ജി.സുധാകരനോട് സൂചിപ്പിച്ചിരുന്നു. അതിനെക്കുറിച്ച് അറിവില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: