ഘട്ടാല്‍(പശ്ചിമബംഗാള്‍): ഭഗവാന് ശ്രീരാമനെ ഭജിക്കാന്‍ പശ്ചിമബംഗാളിലെ ജനങ്ങളെ അവിടുത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുവദിക്കുന്നില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തനിക്ക് ഈ കാര്യത്തില്‍ അത്ഭുതം തോന്നുന്നെന്നും ശ്രീരാമ ഭഗവാനെ ഇന്ത്യയില്‍ ഭജിച്ചില്ലെങ്കില്‍ പിന്നെ പാക്കിസ്ഥാനില്‍ ഭജിക്കുമോ എന്നും അമിത് ഷാ ചോദിച്ചു.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ജനാധിപത്യം പുന:സ്ഥാപിക്കുന്നതിന് സഹായകമാകും. ഇവിടെ ബിജെപി 23 സീറ്റിലധികം നേടി വിജയിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ശ്രീരാമ ഭഗവാന് ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ആര്‍ക്കെങ്കിലും ഭഗവാന്റെ നാമം ഉച്ചരിക്കുന്നതിനെ തടയാന്‍ കഴിയുമോ? – അമിത് ഷാ ചോദിച്ചു.
ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്നാപൂര്‍ ജില്ലയില്‍ തന്റെ കാര്‍ നിര്‍ത്തിയ ശേഷം രാമ ഭഗവാന്റെ മന്ത്രം ഉരുവിട്ടവരെ പിന്തുടര്‍ന്ന മമതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ മോദി സര്‍ക്കാര്‍ ബംഗാളിനായി നല്‍കിയത് 4,24,800 കോടി രൂപയാണ്. എന്നാല്‍ ഇത് ജനങ്ങളിലേയ്ക്ക് എത്തിചേര്ന്നില്ലെന്നും അതിന് പകരം സിന്ഡികേറ്റുകളിലേയ്ക്കാണ് ആ പണമെത്തിയതെന്നും അമിത് ഷാ വിമര്‍ശിച്ചു.
മന്മോഹന് സിങിന്റെ കീഴിലുള്ള രണ്ടാം യുപിഎ സര്‍ക്കാര്‍ സംസ്ഥാനത്തിനായി നല്‍കിയത് 1,32,000 കോടി മാത്രമാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കി നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്(എന്‍ആര്‍സി) പശ്ചിമബംഗാളില്‍ ഫലപ്രദമായി നടപ്പാക്കിയത് ബിജെപിയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: