ജിദ്ദ: ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ അറസ്റ്റിലായ രണ്ടു പേര്‍ക്ക് കേരളവുമായി അടുത്ത ബന്ധം. മൂന്നൂറിലേറെപ്പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരനും ചാവേറുമായ സഹ്റാന്‍ ഹാഷിമിന്റെ അളിയന് മൗലാനാ റിള, സുഹൃത്ത് ഷഹ്നാവാജ് എന്നിവരാണ് കഴിഞ്ഞ ദിവസം സൗദി പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് കാസര്‍കോട്ടെ ഐഎസ് റിക്രൂട്ട്മെന്റില്‍ പങ്കുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.
ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പാലക്കാട്ടെ കൊല്ലങ്കോട്ട് നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ, ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കറുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. റിയാസിനെ കൊച്ചിയിലെ എന്‍ഐഎ കോടതി തിങ്കളാഴ്ച അഞ്ചു ദിവസം എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
കേരളത്തില്‍ നിന്ന് ഇരുപതിലേറെപ്പര് നേരത്തെ ഐഎസില്‍ ചേര്‍ന്നിരുന്നു. അങ്ങനെ ചേര്‍ന്നവരില്‍ ഒരാളായ ഷിബി കുന്നത്ത് തൊടിക 2017ല്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടു. ഇയാളുമായും റിയാസിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഷിബിയുടെ മരണം റിയാസിനെ ബാധിച്ചെന്നും എന്‍ഐഎ പറയുന്നു. തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ്ഖാന്റെ നേതൃത്വത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് തുടരുകയാണെന്നും എന്‍ഐഎ പറയുന്നു. ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ മൂന്ന് മലയാളികളെക്കൂടി എന്‍ഐഎ കഴിഞ്ഞ ദിവസം പ്രതിചേര്‍ത്തിരുന്നു.
ഖത്തറില്‍ കഴിയുന്ന കൊല്ലം കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര അനസ് ഫ്ളോര്‍ മില്ലിനു സമീപം വക്കേത്തറയില്‍ അബു മര്വാന് അല്‍ ഹിന്ദി എന്ന മുഹമ്മദ് ഫൈസല്‍ (29), കാസര്‍കോട് കളിയങ്ങാട് പള്ളിക്കല്‍ മന്‍സിലില്‍ അബു ഈസ എന്ന പി.എ. അബൂബക്കര്‍ സിദ്ദിഖ് (28), കാസര്‍കോട് എരുത്തുംകടവ് വിദ്യാനഗര്‍ സിനാന് മന്‍സിലില്‍ അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.
2015നു ശേഷം കുറഞ്ഞത് 115 ഇന്ത്യക്കാരെങ്കിലും ഐഎസില്‍ ചേര്‍ന്നു. ഇവര്‍ അഫ്ഗാന്, സിറിയ തുടങ്ങി ഐഎസ് സാന്നിധ്യമുള്ള പല സ്ഥലങ്ങളിലായി എത്തിയിട്ടുമുണ്ട്. 81 പേര് സിറിയയിലും 34 പേര് അഫ്ഗാനിലെ നഗര്ഹാറിലും എത്തി. ഇവരില്‍ 24 പേര് സിറിയയിലും 11 പേര് അഫ്ഗാനിലും കൊല്ലപ്പെട്ടു. ഇതു കൂടാതെ 35 പേരെ അതത് രാജ്യങ്ങള്‍ പിടികൂടി ഇന്ത്യയിലേക്ക് മടക്കി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: