കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച് ഡപ്യൂട്ടി മേയറായ പി.കെ.രാഗേഷ് കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ സിപിഎമ്മിന് ഭരണം നഷ്ടമാകുമെന്നുറപ്പായി. 55 അംഗ കോര്‍പറേഷനില്‍ 27 സീറ്റ് വീതം എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് വിമതനായ പി. കെ. രാഗേഷിന്റെ വോട്ട് നിര്‍ണ്ണായകമായി. തുടര്‍ന്ന് രാഗേഷിന്റെ പിന്തുണയോടെയാണ് കഴിഞ്ഞ നാല് വര്‍ഷമായി എല്‍ഡിഎഫ് കോര്പ്പറേഷന് ഭരണം നടത്തിയത്. കെ.സുധാകരനുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പി.കെ.രാഗേഷ് കോണ്‍ഗ്രസ് വിട്ടത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമുള്പ്പടെയുള്ള നേതാക്കള്‍ കണ്ണൂരിലെത്തി ചര്‍ച്ച നടത്തിയിട്ടും പി.കെ.രാഗേഷ് നിലപാട് മാറ്റാന്‍ തയാറായിരുന്നില്ല.
രാഗേഷ് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതി ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെയാണ് നേതൃത്വത്തിന് പ്രതീക്ഷയായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം രാഗേഷുമായി കെ.സുധാകരന് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ രാഗേഷ് മാറി നില്‍ക്കുകയും ചെയ്തു. രാഗേഷിന്റെ ഡപ്യൂട്ടി മേയര്‍ സ്ഥാനം നിലനിര്‍ത്തുന്നതില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നതിനാല്‍ ആദ്യഘട്ട ചര്‍ച്ച പൂര്‍ണ്ണമായും വിജയിച്ചില്ല. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയിലാണ് ഇരുപക്ഷവും തമ്മില്‍ സമവായമായത്.
കോര്പറേഷന് ഭരണത്തിന് ഇനി ഒരു വര്‍ഷം കൂടിയാണ് കാലാവധിയുണ്ട്. എന്ത് വിട്ടുവീഴ്ച ചെയ്തും ഭരണമാറ്റം സാധ്യമാക്കണമെന്ന് ഡിസിസിക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡപ്യൂട്ടി മേയര്‍ സ്ഥാനം വേണമെന്ന് വാശിപിടിച്ച ലീഗ് ഇപ്പോള്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. തുടക്കത്തില്‍ ഉപാധികളോടെ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതൃത്വവും രാഗേഷ് സ്വീകരിക്കുന്ന ഏത് നിലപാടിനോടും യോജിക്കാമെന്ന തീരുമാനത്തിലാണ്. യുഡിഎഫിലേക്ക് വരികയാണെങ്കില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം നിലനിര്‍ത്തണമെന്നായിരുന്നു രാഗേഷ് ചര്‍ച്ചകളിലുടനീളം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ്് വിമതന്റെ പിന്തുണയോടെ കോര്പറേഷന് ഭരണം കൈയാളിയ എല്‍ഡിഎഫ് ഏത് വിധേനയും കാലാവധി പൂര്‍ത്തിയാക്കണമെന്ന നിലപാടിലാണ്. രാഗേഷിനെ ഒഴിവാക്കി ഒരു വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടാകുമെന്ന നിലപാടും സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: