കൊച്ചി: അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ പേരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വ്യാജ ഫോണ്‍കോള്‍ തട്ടിപ്പ് നടത്തിയിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല. എറണാകുളം എഡിഎം എന്ന പേരില്‍ വ്യാജ നമ്പര്‍ ഉണ്ടാക്കി കൊച്ചിയിലെ അമ്യുസ്മെന്റ് പാര്‍ക്കിലേക്ക് വിളിച്ച് തട്ടിപ്പ് നടത്തിയതായാണ് എഡിഎംന്റെ പരാതി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി ദിവസങ്ങള്‍ പിന്നിട്ടിട്ടും കാക്കനാട് സിപിഎം കളക്ട്രേറ്റ് ബ്രാഞ്ച് സെക്രട്ടറി ശ്യാംകുമാറിനെതിരെ നടപടി വൈകുന്നു.
തട്ടിപ്പ് നടത്തിയ വിവരം എഡിഎം അറിയുന്നത് മെയ് മൂന്നിനാണ്. പിറ്റേ ദിവസം തൃക്കാക്കര പോലീസിന് പരാതി നല്കി. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയില്ല, കേസും എടുത്തില്ല. എന്നാല്‍, പരാതിക്ക് നിയമോപദേശം തേടിയിരിക്കുകയാണെന്നും, ഉപദേശം കിട്ടുന്ന മുറയ്ക്ക് പരാതി അന്വേഷിക്കുമെന്നുമാണ് തൃക്കാക്കര സിഐ ജന്മഭൂമിയോട് പറഞ്ഞത്. സിപിഎമ്മും പോലീസും തമ്മിലുള്ള ഒത്തുകളിയാണ് കേസെടുക്കാന്‍ വൈകുന്നതിന് പിന്നിലെന്ന ആക്ഷേപമുണ്ട്.
ഏപ്രില്‍ 29നാണ് കൊച്ചിയിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് ഫോണ്‍ കോള്‍ എത്തിയത്. എറണാകുളം അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റാണ് വിളിക്കുന്നതെന്നും, തന്റെ ബന്ധുക്കള്‍ കുറച്ച് പേര് പാര്‍ക്കിലേക്ക് വരുന്നുണ്ടെന്നും, അവര്‍ക്ക് സൗജന്യ പാസ് നല്കി സല്ക്കരിക്കണമെന്നായിരുന്നു ആവശ്യം. തൊട്ടടുത്ത ദിവസം രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന സംഘം എത്തി. പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് സൗജന്യമായി പ്രവേശനവും ആഹാരവും നല്കി.
രണ്ട് ദിവസത്തിന് ശേഷം കളക്ട്രേറ്റില്‍ എത്തിയ അമ്യൂസ്മെന്റ് പാര്‍ക്കിലെ ജീവനക്കാരന് എഡിഎംനോട് നേരിട്ട് സംസാരിച്ചപോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാര്‍ക്കിലേക്ക് വിളിച്ച എഡിഎം ആരെന്ന് വ്യക്തമായി. ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറായിരുന്നു അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് വിളിച്ച എഡിഎം. 9745003206 എന്ന ശ്യാംകുമാറിന്റെ മൊബൈല്‍ നമ്പര്‍ ട്രൂകോളറില് രേഖപ്പെടിത്തിയിരുന്നത് എറണാകുളം എഡിഎം എന്ന പേരിലാണെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: