നമ്മുടെ സായുധസേന നടത്തിയ ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് ലഭിച്ച മൈലേജ് പ്രശംസനീയമാണ്. തിരഞ്ഞെടുപ്പിന്റെ ചൂട് വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് വന്നപ്പോള്‍, ഇന്ത്യയില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ ധാരാളം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ മുമ്പ് ഭരിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഹമഹമികയാ ഓടിനടക്കുകയാണ്.
മുന്‍ രാജ്യ രക്ഷാമന്ത്രി പറഞ്ഞു അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ മൂന്ന് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് . മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങ് പറയുന്നു അദ്ദേഹത്തിന്റെ കാലത്ത് ആറ് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന്. അദ്ദേഹത്തിന്റെ പാര്ട്ടിക്കാര് അവ നടത്തിയ തിയ്യതികളും കൂടി നല്കുന്നു.
ഇനി സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം എന്നിവ പരിശോധിക്കാം. മറ്റെല്ലാ ശാസ്ത്രശാഖകളേയും പോലെ രണതന്ത്ര ശാസ്ത്രവും അനുദിനം പൂരോഗമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതില്‍ നിരീക്ഷണ പരീക്ഷണങ്ങളും ദിനംപ്രതി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങിനെ ആധുനിക സായുധ സേന അടുത്ത കാലത്ത് വികസിപ്പിച്ചെടുത്ത ഒരു യുദ്ധ തന്ത്രമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്.
ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ അപ്രതീക്ഷിതമായി ശത്രുപാളയത്തില്‍ കടന്നുചെന്ന് ആകാവുന്നത്ര നാശനഷ്ടങ്ങള്‍ വിതച്ച് സ്വന്തം സൈന്യത്തിന് കാര്യമായ പരിക്കുകളൊന്നും പറ്റാതെ തിരിച്ചെത്തുന്ന യുദ്ധമുറയാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്. അതിനാകട്ടെ അനേകം അത്യന്താധുനിക യുദ്ധോപകരണങ്ങളും അവ കടുകിട പിഴക്കാതെ പ്രയോഗിക്കാന്‍ കഴിവുള്ള വിദഗ്ദന്മാരും അത്യാവശ്യമാണ്. അങ്ങിനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പ്രേതം വന്ന് കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ക്കെതിരെ താനും സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കത്തക്ക വിഡ്ഢികളാണോ മലയാളികള്‍? ഞങ്ങള്‍ക്കൊന്നേ പറയാനുള്ളു. ഏത് മന്ത്രിയായാലും പുളുവടിക്കുന്നത് നിര്‍ത്തണം. വോട്ടര്‍മാര്‍ നിങ്ങളോളം വിഡ്ഢികളല്ല.
മിന്നലാക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കുും തമ്മില്‍ കൂട്ടിക്കുഴച്ച് വോട്ടര്‍മാരെ പറ്റിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അത് തരംതാണ പ്രചാരണ തന്ത്രമാണ്.
-ക്യാപ്ടന് കെ. വേലായുധന്, കോഴിക്കോട്
വിദ്യാര്‍ഥി സംഘടനകളുടെ ലക്ഷ്യമെന്ത്?
തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിനി വിദ്യാര്‍ഥിയൂണിയനില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെ മാനസികവും ശാരീരികവുമായ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയ പത്രവാര്‍ത്ത വായിച്ചു! മനുഷ്യാവകാശകമ്മീഷന് സ്വമേധയാകേസെടുത്തു. ആത്മഹത്യാകുറിപ്പും പുറത്തുവന്നു. അതില്‍ പ്രിന്‍സിപ്പല്‍ വേണ്ടനടപടിയെടുത്തില്ലെന്നും പറയുന്നു!
കോളേജ്, ഒളിത്താവളമായും ആയുധസൂക്ഷിപ്പുകേന്ദ്രവുമാകുന്നത് ലജ്ജാകരമല്ലേ? വിദ്യാര്‍ഥിസമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് വിദ്യാര്‍ഥി സംഘടന. മറിച്ച് ക്രൂരവിനോദത്തിനല്ല. പഠിച്ച് ജോലി നേടി കുടുംബത്തിനും സമൂഹത്തിനും താങ്ങും തണലുമാകാനാണ് രക്ഷിതാക്കള്‍ കഷ്ടപ്പെട്ട് കുട്ടികളെ സ്കൂളിലും കോളേജിലുമൊക്കെ അയക്കുന്നത്. കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടി രാഷ്ട്രീയനേതാക്കള്‍ സാനിപ്പിക്കണം.
കോളേജ് പ്രിന്‍സിപ്പല്‍ ശക്തമായ നടപടികള്‍ കോളേജ് നടത്തിപ്പില്‍ സ്വീകരിക്കേണ്ടതുണ്ട്.
ശ്രീജിത്ത്, മട്ടന്നൂര്‍
അംബാനിയുടെ കയ്യിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
അനില്‍ അംബാനി കമ്പനിയ്ക്കാണ് കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നടത്തിപ്പ് കൊടുത്തിരിക്കുന്നത്. ഏറ്റവും കുറവു തുക ക്വോട്ട് ചെയ്തതു കൊണ്ട് അവരെ ഏല്പിച്ചുവെന്നു സര്‍ക്കാര്‍. ആ കമ്പനിയെക്കുറിച്ച് അറിയേണ്ടേ? ധീരുബാനി അംബാനിയുടേതായിരുന്നു ഒറിജിനല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനി. അദ്ദേഹത്തിന്റെ കാലശേഷം മക്കള്‍ മുകേഷും അനിലും കമ്പനി പങ്കിട്ടെടുത്തു. മുകേഷ് ഏറ്റെടുത്ത കമ്പനികള്‍ക്കെല്ലാം വെച്ചടി വെച്ചടി കയറ്റം. അനിലിന്റെ കമ്പനികളെല്ലാം മൂക്കുകുത്തി. ചേട്ടനു കനിവു തോന്നിയാല്‍ ഒന്നോ രണ്ടോ എണ്ണം രക്ഷപ്പെട്ടേക്കും. ഇളയ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സ് 42000 കോടിയാണ് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നള്‍കാനുള്ളത്.
മറ്റൊരു കമ്പനിയായ റിലയന്‍സ് ഹോം ഫിനാന്‍സ് കടപത്രങ്ങളുടെ പലിശ മുടക്കി. ഈ തുക 8000 കോടി വരും. ഹോം ഫിനാന്‍സ് കമ്പനി അംബാനിയുടെ തന്നെ റിലയന്‍സ് മ്യുച്വല്‍ ഫണ്ടില്‍ നിന്നും മറ്റു സ്വകാര്യ മ്യുച്വല്‍ ഫണ്ടുകളില്‍ നിന്നും കടം കൊണ്ടതാണ്. നാട്ടുകാരുടെ പണം കൊണ്ട് ഒരുതരം റമ്മികളി. അനില്‍ അംബാനിഗ്രൂപ്പിലെ എല്ലാ കമ്പനികളെയും റേറ്റിംഗ് ഏജന്‍സി ഡീഫോള്‍ട് ഗ്രെയ്ഡ് ആക്കിയിട്ടുണ്ട്. ഒരു ബാങ്കിനും നിയമാനുസൃതമായി അദ്ദേഹത്തിനു പണം കൊടുക്കാന്‍ കഴിയില്ല
അനില്‍ ഗ്രൂപ്പിലെ റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് നേവല്‍ എന്നീ കമ്പനികളുടെ മൊത്തം ബാങ്ക് ലോണ്‍ ഏകദേശം 80000 കോടി വരും. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടു മാസങ്ങളായി. ലിക്വിഡേഷന് ആകുന്നതോടെ ഈ 80000 കോടിയും വെള്ളത്തിലാവും. അനില്‍ അംബാനിയുടെ തന്നെ കമ്പനി റിലയന്‍സ് പവര്‍, 475 രൂപക്ക് ഒരു ഷെയര്‍ എന്ന നിരക്കില്‍ അക്കാലത്തെ ഏറ്റവും വലിയ ഇഷ്യുവിലൂടെ 13000 കോടി സമാഹരിച്ചു. ഇപ്പോള്‍ ഷെയറിന്റെ വില 6രൂപ മാത്രം. റിലയന്‍സ് പവറിനും കിട്ടി 30000 കോടി കടവായ്പ, ഈ തുക എന്ത് ചെയ്തുവെന്ന് ആര്‍ക്കുമറിയില്ല. ആകെ പ്രവര്‍ത്തിക്കുന്നത് റിലയന്‍സ് കാപ്പിറ്റല്‍ മാത്രം.
അനില്‍ അംബാനി ഗ്രൂപ്പിന്റെ സാമ്പത്തിക തിരിമറിക്കെതിരെ കോടതിയില്‍ കേസ്ഫയല്‍ ചെയ്യാന്‍ പോകുകയാണ് ഒരു കൂട്ടം നിക്ഷേപകര്‍. ഇങ്ങനെ നിലനില്‍പ്പുതന്നെ അവതാളത്തിലായ ഗ്രൂപ്പിനെയാണ് ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ പദ്ധതി കേരളസര്‍ക്കാര്‍ ഏല്പിക്കുന്നത്. അതിനു പറയുന്ന ന്യായമാണ് വിചിത്രം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള കമ്പനികളില്‍ നിന്നു താല്‍പ്പര്യപത്രം ക്ഷണിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇ-ടെണ്ടര്‍ പുറപ്പെടുവിച്ച് കമ്പനിയെ നിശ്ചയിക്കുകയുമാണ് ചെയ്തിട്ടുള്ളതത്രെ. ഉടന്‍ തന്നെ ഇല്ലാതാകാന്‍ പോകുന്ന ഗ്രൂപ്പിന് ഒരു അംഗീകാരവും ഗുണകരമാവില്ല.ടെണ്ടര്‍ പ്രൊപ്പോസലുകളില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം തുകയായ 2992.48 രൂപ രേഖപ്പെടുത്തിയ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് ഈ സ്കീം നടപ്പിലാക്കുന്നതിനുള്ള അനുവാദം നല്‍കുന്നതെന്നുംപറയുന്നു. എത്ര കോടി കമ്മീഷന് മറിഞ്ഞിട്ടുണ്ട്, അത് ആര്‍ക്കെല്ലാം കിട്ടി എന്നതാണ് പ്രസക്തമായിട്ടുള്ള കാര്യം.
-കെ എ സോളമന്, എസ്എല്‍ പുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: