ഇസ്ലാമാബാദ്: ചൈനയും പാക്കിസ്ഥാനുമായി വലിയ സൗഹൃദമൊക്കെയാണെങ്കിലും പാക്കിസ്ഥാനി ഗ്രാമങ്ങളിലെ ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ചൈനയെന്ന പേര് കേള്‍ക്കുമ്പോള്‍ മനസില്‍ തീയാണ്. ഇവിടത്തെ പെണ്‍കുട്ടികളെ വിവാഹം ചെയ്യാനെന്ന പേരില്‍ ചൈനയിലേക്ക് കടത്തുന്നു. ചൈനീസ് പൗരന്മാര് ഇവരെ വിവാഹം ചെയ്ത് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയുമാണെന്ന വിവരമാണ് പുറത്തുവരുന്നത്.
മുഖാദാസ് അഷ്റഫ് എന്ന 16 വയസുകാരി പെണ്‍കുട്ടിയുടെ ദുരനുഭവം ഇതിനു നേര്‍ക്കാഴ്ച. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചൈനീസ് പൗരനെ കല്ല്യാണം കഴിച്ച മുഖാദാസ് അഞ്ച് മാസത്തിന് ശേഷം വിവാഹമോചിതയായി തിരിച്ച് പാക്കിസ്ഥാനിലെത്തി. ഈ കാലയളവില്‍ ഗര്‍ഭിണിയായ ഇവര്‍ ക്രൂരമായ പീഡനങ്ങളാണ് ചൈനയില്‍ ഏറ്റുവാങ്ങിയത്. ഇത്തരത്തില്‍ നിരവധി അനുഭവങ്ങളാണ് ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്.
പാക്കിസ്ഥാനില്‍ നിന്ന് വിവാഹിതരാവുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും നഗരത്തില്‍ നിന്നുമാറി ഉള്‍നാടന്‍ ചെറുഗ്രാമങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ആശയവിനിമയം പോലും ഇവര്‍ക്ക് അസാധ്യമാകുന്നു. കുടിവെള്ളത്തിനു പോലും യാചിക്കേണ്ട അവസ്ഥ.
അതേസമയം, ഈ ചൂഷണം പാക് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു. പാക്കിസ്ഥാനില്‍ ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പാക് പെണ്‍കുട്ടികള്‍ക്ക് ചൈനീസ് സര്‍ക്കാരും എംബസിയും പരിശോധിക്കാതെയാണ് വിസ നല്‍കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍, ഇത് ചൈനീസ് വിദേശ മന്ത്രാലയം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: