തിരുവനന്തപുരം/കാട്ടാക്കട: കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി ഉദേ്യാഗസ്ഥന് മരിച്ചു. കുവൈറ്റ് എയര്‍വേസ് ഗ്രൗണ്ട് ടെക്നീഷ്യനായ തിരുവനന്തപുരം കാപ്പിക്കാട് നന്ദനത്തില്‍ ആനന്ദ് രാമചന്ദ്രന് (36) ആണ് മരിച്ചത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ ബോയിങ് 777300 ഇ.ആര്. എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് നീക്കുകയായിരുന്നു ആനന്ദ്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റിയ വിമാനത്തിന്റെ മുന്‍ചക്രത്തിനടിയില്‍ ആനന്ദ് പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കുവൈറ്റ് എയര്‍വേസ് ട്വിറ്റ് ചെയ്തു. ഈ സമയത്ത് വിമാനത്തില്‍ യാത്രാക്കാരോ ജീവനക്കാരോ ഇല്ലായിരുന്നുവെന്ന് കുവൈറ്റ് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കും. ഭാര്യ സോഫിനാ ആനന്ദ്, മകള്‍ നൈനിക ആനന്ദ് എന്നിവര്‍ കുവൈറ്റില്‍ ആനന്ദിനൊപ്പമായിരുന്നു. കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദ വിലാസത്തില്‍ രാമചന്ദ്രന്റെയും പരേതയായ രാജലക്ഷ്മിയുടെയും മകനാണ്. എയ്റോ നോട്ടിക്കല്‍ എഞ്ചിനീയറിങ് കോഴ്സ് കഴിഞ്ഞ് കിങ്ഫിഷറില്‍ ചേരുകയും 2008 മുതല്‍ കുവൈറ്റ് എയര്വേയ്സില് ജോലി നോക്കുകയുമായിരുന്നു.
ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങും. രാവിലെ 10.30ന് പൂവച്ചല്‍ കാപ്പിക്കാട്ടെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: