പെരിയ (കാസര്‍കോട്): കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ പിതാവിന് നേരെ വധഭീഷണി. പെരിയയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം കല്യോട്ട് നടത്തിയ പ്രതിഷേധ യോഗത്തിനു പിന്നാലെയാണ് ഒരു സംഘം കൃപേഷിന്റെ വീട്ടിലെത്തി പിതാവിനെ ഭീഷണിപ്പെടുത്തിയത്.
സ്ഥലം വിട്ടില്ലെങ്കില്‍ ശരിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവം അപ്പോള്‍ തന്നെ കൃഷ്ണന് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. എസ്പിയുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ കണ്ടാലറിയാവുന്ന സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തു. അനുമതിയില്ലാതെ പൊതുയോഗം നടത്തിയ സംഭവത്തിലും സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കേല്യാട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പോലീസിനെ ആക്രമിച്ചതുള്‍പ്പെടെ ഏഴു കേസുകളാണുള്ളത്.
സിപിഎം നടത്തിയ യോഗത്തിനു പിന്നാലെ കോണ്‍ഗ്രസ് യുവജനവാദ്യ കലാസംഘം ഓഫീസും സ്തൂപവും തകര്‍ത്തു. പ്രതിഷേധ യോഗം കഴിഞ്ഞു മടങ്ങുകയായിരുന്ന സിപിഎമ്മുകാരാണ് ഓഫീസ് ആക്രമിച്ചത്. ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറും മറ്റും തകര്‍ത്തു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരായ ശരത്ലാലും കൃപേഷും അംഗങ്ങളായിരുന്ന വാദ്യകലാസംഘമാണിത്. കല്യോട്ട് ടൗണിലെ കോണ്‍ഗ്രസ് സ്തൂപവും കൃപേഷിന്റെയും ശരത്ലാലിന്റെയും ചിത്രങ്ങളുള്ള ഫ്ളക്സുകളും തകര്‍ത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് നോക്കിനില്‍ക്കെയാണ് അക്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാദ്യകലാസംഘം തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: