കോഴിക്കോട്: അബോധാവസ്ഥയിലുള്ള അച്ഛനെ ഓര്‍മ്മയിലേക്ക് ഉണര്‍ത്താന്‍ കൂടിയായിരുന്നു ആര്യ രാജിന്റെ പഠനം. അതിനായി അവള് രാപകല്‍ ഭേദമില്ലാതെ പഠനത്തില്‍ മുഴുകി. എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി നാട്ടിലെ താരമായി മാറി ആര്യ രാജ്. പ്രതിസന്ധികളോട് പടവെട്ടുകയായിരുന്നു ആര്യ. മലാപ്പറമ്പ് ഗവ. വനിതാപോളിടെക്നിക്കിന് സമീപം പാപ്പിനിവട്ടത്ത് രാജന്റെ മകളാണ് ആര്യ. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനി.
2018ലെ ക്രിസ്തുമസ് രാവിലാണ് ആര്യയുടെയും കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ അപകടം സംഭവിക്കുന്നത്. സുഹൃത്തിന്റെ മകളുടെ മനസമ്മതത്തിന് ഏറ്റുമാനൂരിലെത്തിയ രാജന് സംഭവിച്ച വാഹനാപകടം ഈ കുടുംബത്തിന്റെ താളം തെറ്റിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഓട്ടോറിക്ഷ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജന് അബോധാവസ്ഥയിലായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കുടുംബത്തിന്റെ നട്ടെല്ലായിരുന്ന രാജന് സംഭവിച്ച അപകടത്തിന്റെ ആഘാതം കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാട്ടുകാരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായത്തോടെ ജീവിതം മുന്നോട്ടു പോയി.
അച്ഛന് കിടപ്പിലായതോടെ പഠനം ഉപേക്ഷിച്ച് വീട്ടിലിരുന്ന ആര്യ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീണ്ടും പഠനം ആരംഭിക്കുകയായിരുന്നു. തുടര്‍ച്ചയായി മകളുടെ ശബ്ദം കേട്ടാല്‍ അച്ഛന്റെ ഓര്‍മ്മ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ആര്യ അന്ന് മുതല്‍ അച്ഛനരികില്‍ ഇരുന്ന് ഉറങ്ങാതെ പാഠഭാഗങ്ങള്‍ വായിക്കാന്‍ തുടങ്ങി. രാത്രി തുടങ്ങുന്ന പഠനം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അവസാനിക്കുക. അതിനിടയില്‍ ആര്യ തന്നെ അച്ഛന് വെള്ളവും ഭക്ഷണവും എല്ലാം നല്കി. സഹപാഠികളും അദ്ധ്യാപകരും നല്കിയ പ്രോത്സാഹനങ്ങളാണ് ആര്യക്ക് കരുത്തായത്. തയ്യല്‍ തൊഴിലാളിയായിരുന്ന അമ്മ സബിത ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇപ്പോള്‍ വീട്ടില്‍ തന്നെ കഴിയുകയാണ്.
എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചെങ്കിലും ആ സന്തോഷം അച്ഛനെ അറിയിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ഈ മിടുക്കി. പഠനത്തിനൊപ്പം കലാരംഗത്തും മികവ് തെളിയിച്ച ആര്യ ജില്ല, സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
പാട്ടിനെയും നൃത്തത്തെയും ഒപ്പം കവിതയെയും സ്നേഹിച്ച ആര്യയുടെ ലക്ഷ്യം നല്ല ഒരു തൊഴില്‍ മാത്രമാണ്. മലാപ്പറമ്പിലെ വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന് താങ്ങായി മാറാന്‍ പ്രദേശവാസികള്‍ വീണ്ടും കൈകോര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: