വിശാഖപട്ടണം: ഫൈനലിലേക്കുള്ള വഴി ദുര്‍ഘടമാണ്. എന്നാല്‍ തടസ്സങ്ങള്ക്കിടിയിലൂടെ കലാശപ്പോരാട്ടത്തിലേക്ക് മുന്നേറാന്‍ ദല്‍ഹി ക്യാപിറ്റല്സിനറിയാം. ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ശ്രേയസ് അയ്യരുടെ ദല്‍ഹി ഇന്ന് കെയ്ന്‍ വില്യംസണിന്റെ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി കൊമ്പുകോര്‍ക്കും. തോല്‍ക്കുന്ന ടീമിന് പുറത്തേക്കുള്ള വഴിയിലൂടെ മടങ്ങാം. ജയിക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറില്‍ മത്സരിക്കാം.
ലീഗിലെ പതിനാല് മത്സരങ്ങളില്‍ മുംബൈ, ചെന്നൈ ടീമുകള്‍ക്കൊപ്പം പതിനെട്ട് പോയിന്റ് ലഭിച്ചിട്ടും ദല്‍ഹി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റണ്ശരാശരിയിലാണ് ദല്‍ഹി മൂന്നാം സ്ഥാനക്കാരായത്. പതിനാല് മത്സരങ്ങളില്‍ ഒമ്പത് വിജയവും അഞ്ചു തോല്‍വിയും ഏറ്റുവാങ്ങി.
പന്ത്രണ്ട് പോയിന്റുമായി നാലാം സ്ഥാനത്തെത്തിയ ഹൈദരാബാദിനെക്കാള്‍ മൂന്ന് വിജയങ്ങള്‍ കൂടുതല്‍ നേടിയ ടീമാണ് ദല്‍ഹി. ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ഓസീസിന്റെ ഡേവിഡ് വാര്‍ണറും ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയും നാട്ടിലേക്ക് മടങ്ങിയതോടെ ദുര്‍ബ്ബലരായ ഹൈദരാബാദിനെ ഏളുപ്പത്തില്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് അവര്‍.
ദല്‍ഹി ഇതുവരെ ഐപിഎല്ലിന്റെ ഫൈനലിലെത്തിയിട്ടില്ല. 2012നു ശേഷം ഇതാദ്യമായാണവര് പ്ലേ ഓഫില്‍ കടക്കുന്നത്. ഇത്തവണ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം നേടിയാണ് അവര്‍ തുടങ്ങിയത്. പക്ഷെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയോട് തോറ്റു. പിന്നീട് കിങ്സ് ഇലവന് പഞ്ചാബ്, ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങി. ഹൈദരാബാദിനെതിരായ തോല്‍വിക്ക് ശേഷം ദല്‍ഹി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ടീം മാനേജ്മെന്റിന്റെ പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ലീഗ് മത്സരങ്ങളില്‍ 450 റണ്‍സ് നേടി. യുവതാരമായ പൃഥ്വി ഷായ്ക്കൊപ്പം പരിചയ സമ്പന്നനായ ധവാന് പല മത്സരങ്ങളിലും ടീമിന് മികച്ച തുടക്കം സമ്മാനിച്ചു. പക്വതയോടെ ടീമിനെ നയിക്കുന്ന ശ്രേയസ് അയ്യരും ബാറ്റിങ്ങില്‍ കേമനാണ്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ നിന്ന് ശ്രേയസ് അയ്യര്‍ 400 റണ്‍സ് നേടി.
ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് നിര്‍ണായക സമയങ്ങളില്‍ ടീമിന്റെ രക്ഷകനാകാറുണ്ട്. കരുത്തനായ പേസ് ബൗളര്‍ കഗിസോ റബഡയുടെ സേവനം ലഭിക്കില്ലെങ്കിലും ഹൈദരാബാദിനെ വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ ദല്‍ഹിക്കുണ്ട്.
ലീഗ് മത്സരങ്ങളില്‍ 12 പോയിന്റ് നേടി പ്ലേഓഫില്‍ കടക്കുന്ന ആദ്യ ടീമാണ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണറുടെയും ബെയര്‍സ്റ്റോയുടെയും മികവിലാണ് ഹൈദരാബാദ് ലീഗില്‍ മുന്നേറിയത്. ഇവരുടെ അഭാവം ടീമിനെ ബാധിച്ചേക്കും. ലോകകപ്പിന് ഒരുങ്ങാനായി വാര്‍ണറും ബെയര്‍സ്റ്റോയും നാട്ടിലേക്ക് മടങ്ങി.
പരിചയസമ്പന്നനായ കെയ്ന്‍ വില്യംസണാണ് ഹൈദരാബാദിനെ നയിക്കുന്നത്. ന്യൂസിലന്‍ഡ് ടീമില്‍ വില്യംസിനൊപ്പം കളിക്കുന്ന മാര്ട്ടിന് ഗുപ്റ്റിലും ഹൈദരാബാദ് ടീമിലുണ്ട്. ലോകകപ്പ് ടീമില്‍ കയറിക്കൂടിയ വിജയ് ശങ്കറിനെ കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന മറ്റൊരു അവസരം കൂടിയാണിത്. റഷീദ് ഖാന്, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഹൈദരാബാദിന്റെ ബൗളിങ്ങിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: