മാഞ്ചസ്റ്റര്‍: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം ഒരു ജയം അകലെ. ലീഗിലെ അവസാനത്തേതിന് തൊട്ടുമുമ്പത്തെ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സിറ്റി വീണ്ടും ലിവര്‍പൂളിനെ ഒരു പോയിന്റിന് പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ക്യാപ്റ്റന്‍ വിന്‍സന്റ് കോമ്പനിയാണ് വിജയഗോള്‍ നേടിയത്.
കളിയവസാനിക്കാന്‍ ഇരുപത് മിനിറ്റുള്ളപ്പോഴാണ് കോമ്പനി ഗോള്‍ നേടിയത്. ദൂരത്ത്് നിന്ന് കോമ്പനി തൊടുത്തുവിട്ട ഷോട്ട് ലെസ്റ്റര്‍ ഗോളിയെ മറികടന്ന് വലയില്‍ കയറുകയായിരുന്നു.
ഈ വിജയത്തോടെ സിറ്റിക്ക് മുപ്പത്തിയേഴ് മത്സരങ്ങളില്‍ 95 പോയിന്റായി. 37 മത്സരങ്ങളില്‍ 94 പോയിന്റുള്ള ലിവര്‍പൂളാണ് തൊട്ടു പിന്നില്‍. ഞായറാഴ്ച സ്വന്തം തട്ടകത്തില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ബ്രൈട്ടണെ തോല്‍പ്പിച്ചാല്‍ സിറ്റിക്ക് കിരീടം നിലനിര്‍ത്താം.
ലെസ്റ്ററിനെതിരെ ഒത്തിണങ്ങാന്‍ സിറ്റിക്ക് കുറച്ചു സമയമെടുത്തു. പക്ഷെ ഫോമിലേക്ക് ഉയര്‍ന്നതോടെ സിറ്റി ലെസ്റ്ററിന്റെ പ്രതിരോധം തകര്‍ത്ത് മുന്നേറി. സെര്‍ജി അഗ്യൂറോയ്ക്കാണ് ആദ്യ അവസരം കിട്ടിയത്്. സെര്‍ജിയുടെ ഹെഡര്‍ പക്ഷെ പ്രതിരോധനിരക്കാരന്‍ രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ ഗോളുകള്‍ പിറന്നില്ല. 70-ാം മിനിറ്റില്‍ കോമ്പനി ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: