പറവൂര്‍: ശാന്തിവനത്തില്‍ കെഎസ്ഇബി നിര്‍ത്തിവെച്ചിരുന്ന ടവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ പുനരാരംഭിച്ചു. മെയ് രണ്ടിന് ശാന്തിവന സംരക്ഷണ സമിതിയും ജില്ലാ കളക്ടറുമായി നടന്ന ചര്‍ച്ചയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ രാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
ശാന്തിവനം സംരക്ഷണ സമിതിക്ക് പിന്തുണയുമായി എത്തിയവെര പോലീസ് തടയുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഇവിടെ പൈലിങ് നടക്കുന്നത്. സ്വകാര്യ വ്യക്തികളുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് സമരക്കാര്‍ പ്രതികരിച്ചു. സമരം ശക്തമായതോടെ വി.ഡി. സതീശന് എംഎല്‍എ സ്ഥലത്തെത്തി. ശാന്തിവനം ഭാഗികമായി നശിപ്പിക്കപ്പെടുകയാണെന്നും, സ്ഥലം ഉടമ മീന മേനോന് നിയമസഹായം നല്‍കുമെന്നും വി.ഡി. സതീശന് പറഞ്ഞു.
കെഎസ്ഇബി പണി തുടങ്ങിയ സ്ഥിതിക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. നിയമപരമായി നീങ്ങുന്നതിനൊപ്പം പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മീന മേനോന് പറഞ്ഞു.
ശാന്തിവനത്തിന് മുകളിലൂടെ മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെവി വൈദ്യുതി ലൈനാണ് സ്ഥാപിക്കുന്നത്. 2013ലാണ് 110 കെവി വൈദ്യുതി ലൈന്‍ ശാന്തിവനം വഴി കടന്നുപോകാനുള്ള പദ്ധതി ആരംഭിച്ചത്. വന സംരക്ഷണത്തിനായി മീന രണ്ടു വര്‍ഷം മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹര്‍ജി തള്ളി ഉത്തരവും വന്നു. ഉത്തരവ് കൈപ്പറ്റും മുമ്പേ കെഎസ്ഇബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് മീന അഭിപ്രായപ്പെട്ടു. നാലു സെന്റ് സ്ഥലത്താണ് ടവര്‍ നിര്‍മാണ അനുമതി. എന്നാല്‍ ഇതിന്റെ മറവില്‍ ശാന്തിവനത്തിലെ 50 സെന്റോളം സ്ഥലം നശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: