തിരുവനന്തപുരം: ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിലെ കേരള സർക്കാരിന്റെ വീഴ്ചയും മൃദുസമീപനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘം ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് നിവേദനം നൽകി. സർക്കാരിനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2018 ജൂലൈ 25ന് കാസർകോട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നൽകിയ നൽകിയ റിപ്പോർട്ടിൽ യമനലിലേക്ക് ആളുകളെ കടത്തുന്ന വിവരവും അത് സംബന്ധിച്ച ശുപാർശകളും നൽകിയതാണ്. യമനിലേക്ക് പോകുന്നതിനെതിരെ കേന്ദ്ര സർക്കാർ പാസ്പോർട്ട് നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടെയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. കാസർകോഡ് നിന്ന് 10 പേർ പോയതായി സ്ഥിരീകരിച്ച റിപ്പോർട്ടിൽ പ്രധാനമായും രണ്ട് ശുപാർശകളാണ് നൽകിയത്. യമനിലേക്ക് പോകുന്നത് നിരോധിച്ച വിവരം മാധ്യമങ്ങൾ വഴി ജനങ്ങളിലേക്കും എല്ലാ പോലീസ് ഓഫീസർ മാർക്കും നിർദ്ദേശം നൽകുക, റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുക, പാസ്പോർട്ട് കണ്ട് കെട്ടാൻ കേസെടുത്ത് കേന്ദ്ര വിദേശ കാര്യ വകുപ്പിന് നൽകുക തുടങ്ങിയ നിർദ്ദേശങ്ങളിൽ ഒന്നു പോലും കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ല. ശ്രീലങ്കൻ സ്ഫോടനത്തിൽ കേരളത്തിന്റെ പങ്ക് വ്യക്തമാക്കുന്ന അറസ്റ്റുകൾ ഉണ്ടായിട്ടും സർക്കാർ തീവ്രവാദത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്.
മയക്ക് മരുന്നും ആയുധവും മണൽകടത്തിന്റെ മറവിൽ നടക്കുന്നുവെന്ന് സംശയിക്കുന്നെന്നും 36 പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ജൂലൈ 13ന് നാർകോട്ടിക് സെൽ റിപ്പോർട്ട് നൽകി. ഇത് ഒമ്പത് മാസമായി ഫയലിൽ ഇരിക്കയാണ്. മണൽ കടത്തിന്റെ മറവിൽ ആയുധവ്യാപാരം നടക്കുന്നുവെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സർക്കാരിന്റെ ഗുരുതര കൃത്യവിലോപം ഭീകരവാദത്തിന്റെ കേന്ദ്രമാക്കുകയാണെന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. ശ്രീധരൻ പിള്ള, വി.മുരളീധരൻ എം.പി, അഡ്വ.ജെ. ആർ. പത്മകുമാർ, ഡോ. പി. പി. വാവ, അഡ്വ.എസ്. സുരേഷ്, സി..ശിവൻകുട്ടി, അഡ്വ. പി സുധീർ എന്നിവരടങ്ങുന്ന സംഘം രാജ് ഭവനിൽ എത്തിയാണ് നിവേദനം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: