മട്ടാഞ്ചേരി: സൗന്ദര്യവല്‍ക്കരണത്തിനായി ലക്ഷങ്ങള്‍ ചെലവിട്ട് കൊച്ചി കടപ്പുറത്ത് സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ തകര്‍ന്നു വീണു. മൂന്നു വര്‍ഷം മുന്‍പാണ് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കൊച്ചി കോര്പ്പറേഷന് തെരുവിളക്കുകള്‍ സ്ഥാപിച്ചത്.
ഫോര്‍ട്ടുകൊച്ചി സൗത്ത് കടപ്പുറത്ത് പതിനഞ്ചോളം സോളാര്‍ തെരുവു വിളക്കുകളായിരുന്നു സ്ഥാപിച്ചത്. മേയറായിരുന്ന ടോണി ചമ്മിണിയായിരുന്നു വിളക്കുകളുടെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് അതിഥികള്‍ മടങ്ങിയപ്പോള്‍ തന്നെ രണ്ടു വിളക്കുകള്‍ കണ്ണടച്ചു. പിന്നെ ഓരോന്നായി കണ്ണടച്ചു തുടങ്ങി. ബലംകുറഞ്ഞ ഇരുമ്പ് പൈപ്പുകൊണ്ടാണ് വിളക്കു തൂണുകള്‍ നിര്‍മ്മിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കടലിന് സമീപത്തായതിനാല്‍ ഉപ്പ് കാറ്റേറ്റ് തുരുമ്പുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്റ്റീല്‍ പൈപ്പുകള്‍ കൊണ്ടുള്ള തൂണുകള്‍ വേണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ഉദ്ഘാടന വേളയില്‍ ചൂണ്ടി കാട്ടിയിരുന്നെങ്കിലും അധികൃതര്‍ ഇതിനെ മുഖവിലക്കെടുത്തില്ല.
ഇതിനിടെ കൗണ്‍സിലര്‍ അടക്കമുള്ളവര്‍ മാറി. പുതിയ കൗണ്‍സിലും നിലവില്‍ വന്നു. തുരുമ്പെടുത്ത് ഒടിഞ്ഞു പൈപ്പുകള്‍ ഇപ്പോള്‍ കടപ്പുറം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ശല്യമായി മാറിയിരിക്കയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ തുരുമ്പെടുത്ത പെപ്പ് തട്ടി ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ക്ക് പരിക്കേറ്റിരുന്നു. ഒടിഞ്ഞ പൈപ്പുകള്‍ നീക്കി അപകടസാധ്യത ഒഴിവാക്കണമെന്നാണ് സഞ്ചാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: