ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച് നടപടി തുടങ്ങിയതോടെ സംഘടന പേരു മാറ്റുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് ജെയ്ഷെ മുഹമ്മദ് പേര് ജെയ്ഷെ മുത്കിയെന്നാക്കുന്നത്. പുതിയ പേരില്‍ പാക് അഫ്ഗാന് അതിര്‍ത്തിയില്‍ താവളങ്ങള്‍ തുറന്നു തുടങ്ങിയതായും, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
മിറാംഷാ നഗരത്തിലാണ് ഭീകരര്‍ക്ക് പരിശീലനം നല്‍കാനുളള താവളങ്ങള്‍ തുറന്നത്. വടക്കന്‍ വസീറിസ്ഥാനിലാണ് ഈ നഗരം. ഇവിടേക്ക് അഫ്ഗാനില്‍ നിന്ന് 60 കിലോമീറ്ററേയുള്ളൂ. താലിബാന് ഭീകരരുടെ ശക്തികേന്ദ്രമാണ് ഈ നഗരം.പുതിയ ഭീകര സംഘടനയിലേക്ക് താലിബാന് ഭീകരരെയും റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിടാന്‍ പാക്കിസ്ഥാന് താലിബാന് ഭീകരര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഐബി പറയുന്നു.
അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ഇയാള്‍ക്കെതിരെ നടപടിയെടുത്തേ പറ്റൂയെന്ന അവസ്ഥയിലാണ് പാക്കിസ്ഥാന്. ഇയാളുടെ യാത്രകള്‍ തടയണം. ആയുധ ഇടപാടുകള്‍ വിലക്കണം. അക്കൗണ്ടുകള്‍ മരവിപ്പിക്കണം. അതിനാലാണ് പാക്കിസ്ഥാന് പുതിയ ഭീകര സംഘടന ശക്തമാക്കുന്നത്. ജെയ്ഷെ മുഹമ്മദിന്റെ നിലനില്‍പ്പ് വെള്ളത്തിലായാല് പുതിയ സംഘടന വഴി ഇന്ത്യക്കെതിരായ നീക്കം തുടരാമെന്നാണ് പാക്കിസ്ഥാന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: