ബീജിങ്: ചൈനയില്‍ മുസ്ലിങ്ങള്‍ക്ക് റംസാന് വ്രതമെടുക്കുന്നതില്‍ നിന്ന് വിലക്ക്. ചൈനയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന സിന്‍ജിയാങ് മേഖലയിലാണ് വിലക്കേര്‍പ്പെടുത്തിയത്. റംസാന് മാസത്തില്‍ വ്രതമെടുക്കാനും പ്രാര്‍ഥിക്കാനും നിസ്കരിക്കാനും തൊഴിലാളികള്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിലക്കേര്‍പ്പെടുത്തി.
ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം എന്ന കര്‍ശന നിര്‍ദേശവും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.സിന്‍ജിയാങ്ങില്‍ മതതീവ്രവാദം ശക്തമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന റംസാന് വ്രതാനുഷ്ഠാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. താടിവളര്‍ത്തുന്നതും തലയില്‍ തൊപ്പിയോ തുണിയോ ധരിക്കുന്നതും നിസ്കരക്കുന്നതുമെല്ലാം തീവ്രവാദ ചിഹ്നങ്ങളായാണ് ചൈനീസ് അധികൃതര്‍ കണക്കാക്കുന്നത്.
മത വിശ്വാസം കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള വിധേയത്വം ഇല്ലാതാക്കും എന്ന ഭയമുള്ളതിനാല്‍ എല്ലാ മതവിഭാഗങ്ങളുടെമേലും ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ ശ്രമം കാലങ്ങളായുള്ളതാണ്. സകൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതിറ്റാണ്ടുകളായി റംസാന് വ്രതത്തിന് വിലക്ക് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കുറി വീടുകളിലിരുന്ന് വ്രതമെടുക്കുന്നതും ചൈന വിലക്കി. വ്രതത്തിലാണോ എന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, സിന്‍ജിയാങ്ങിലെ മുസ്ലീമുകളെ വ്രതാനുഷ്ഠാനങ്ങളില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ മുസ്ലിമുകള് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ജസ്റ്റിസ് ഫോര്‍ ഓള് എന്ന സംഘടനയാണ് അമേരിക്കന്‍ മുസ്ലിമുകളോട് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: