ന്യൂദല്‍ഹി: പ്രതിരോധ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം രാജ്യത്തിന് 3,400 കോടി രൂപയുടെ മൂലധന നിക്ഷേപം നഷ്ടമായിയെന്ന് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശ കമ്പനികളുമായി കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട നിയമം കര്‍ശനമായി പാലിക്കാത്തതാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ കമ്പനികളുമായി 300 കോടി രൂപയില്‍ കൂടുതല്‍ തുകയ്ക്ക് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കരാര്‍ തുകയുടെ 30 ശതമാനം ഇന്ത്യയില്‍ മൂലധനം നിക്ഷേപം നടത്തണമെന്നാണ് നിയമം. ഇത് കൃത്യമായി പാലിക്കാത്തതാണ് നഷ്ടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
2007-2011 കാലഘട്ടങ്ങളില്‍ പ്രതിരോധമന്ത്രാലയവുമായി ഏര്‍പ്പെട്ട 18,444.56 കോടി രൂപയുടെ 16 കാരാറുകളാണ് സിഎജി പരിശോധിച്ചത്. ഇതില്‍ നിന്നു തന്നെ 3,410.49 കോടി രൂപയുടെ നിക്ഷേപം നഷ്ടപ്പെട്ടതായി കണ്ടെത്തി. കരാറില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ സാങ്കേതിക വിദ്യ ഇനത്തിലോ മറ്റു രീതിയിലോ കരാറിന്റെ 30 ശതമാനമാണ് ഇന്ത്യയില്‍ ചെലവഴിക്കേണ്ടത്. ഇത് പല കരാറുകളിലും പാലിക്കപ്പെട്ടിട്ടില്ല. 16 കരാറുകളില്‍ അഞ്ചെണ്ണം വിദേശത്ത് നിന്ന് നിര്‍മ്മിച്ച സാധനങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്തതാണ്. ഈ ഇടപാടിലും നയാപൈസ ഇന്ത്യയില്‍ കരാറുകാര്‍ നിക്ഷേപിച്ചിട്ടില്ല.
അമേരിക്കയിലെ ബോയിങ്ങിന്റെ 22,550 കോടി രൂപ വിലവന്ന 10 സി-17 ഗ്ലോബ് മാസ്റ്റര്‍ 111 മിലിട്ടറി വിമാനങ്ങള്‍, 11,550 കോടി വിലയുള്ള എട്ട് പി-81 സബ്മറൈന് അണ്ടര്‍ എയര്‍ക്രാഫ്റ്റ്, ലോക്ഖീഡ് മാര്ട്ടിന് കമ്പനിയുടെ 6,600 കോടി വിലയുള്ള ആറ് സി-130ജെ സ്പെഷ്യല്‍ ഓപറേഷന്‍സ് എയര്‍ക്രാഫ്റ്റ് തുടങ്ങിയവയാണ് നിക്ഷേപം നടത്താത്ത പട്ടികയിലുള്ളത്. കൂടാതെ, മിഗ്-29 ഫൈറ്റര്‍ പ്ലയിന് അപ്പ്ഗ്രേഡിഗിനായി റഷ്യന്‍ കമ്പനിയായ ആര്‍എസി മിഗ് കോര്‍പറേഷനുമായി ഏര്‍പ്പെട്ട കരാര്‍ എന്നിവയിലൊക്കെ ചട്ടപ്രകാരമുള്ള നിക്ഷേപം നടന്നിട്ടില്ലെന്ന് സിഎജി കണ്ടെത്തി.
പ്രതിരോധവകുപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് സിഎജി റിപ്പോര്‍ട്ടില്‍. നിര്‍മ്മാണപദ്ധതികള്‍ കരാര്‍ നല്കുന്നതില് ഒരുവിധ സുതാര്യതയും പുലര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട് സൈന്യത്തിന്റെ വക സ്ഥലങ്ങള്‍ യാതൊരു മാനദണ്ഡവുമില്ലാതെ സ്വകാര്യ റിയല്‍എസ്റ്റേറ്റുകാര്‍ക്ക് നല്കിയ കാര്യവും വ്യക്തമാക്കുന്നുണ്ട്.
എ.കെ. ആന്റണിയുടെ കീഴിലുള്ള വകുപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും തുറന്നുകാട്ടുന്നതാണ് സിഎജിയുടെ റിപ്പോര്‍ട്ട്.
ഇതിനിടെ, വ്യോമസേനയില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ത്തിയതിന് മുന്‍ വ്യോമസേന വിങ് കമാന്‍ഡറെ സിബിഐ അറസ്റ്റുചെയ്തു. ആയുധ കരാര്‍ ദല്ലാള്‍ എന്ന് കുപ്രസിദ്ധിയാര്‍ജിച്ച അഭിഷേക് വര്‍മ്മയക്ക് രേഖകള്‍ ചോര്‍ത്തി കൊടുത്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
അഭിഷേക് വര്‍മ്മയുടെ അടുത്ത അനുയായിയും ബിസിനസ്സ് പാര്‍ടണറുമായ സി.എഡ്മന്‍ഡ് അലന് സിബിഐക്ക് കൈമാറിയ രേഖകള്‍ അഭിഷേകില്‍ നിന്നു ലഭിച്ചതാണെന്നും അഭിഷേകിന് നല്‍കിയത് വിങ് കമാന്‍ഡറുമാണ് എന്നാണ് പോലീസ് ഭാഷ്യം.
വ്യോമസേനയുടെ അടുത്ത അഞ്ചു വര്‍ഷത്തെ പദ്ധതികളും സേനയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളുമാണ് വിങ് കമാന്‍ഡര്‍ ചോര്‍ത്തിയെന്ന് പറയപ്പെടുന്ന രേഖകള്‍.
>> പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: