വാസ്തവത്തില്‍ ഭാരതീയ സംസ്കാരം എന്നൊന്നുണ്ടോ എന്ന് പലരുമിന്ന് ചോദിച്ചു കേള്‍ക്കാറുണ്ട്. ഭാരതത്തിനുള്ളില്‍ തന്നെ ദേശങ്ങള്‍ക്ക് അനുസരിച്ച് കാണുന്ന വൈവിധ്യങ്ങളാണ് ഈചോദ്യത്തിന്റെ അടിസ്ഥാനം. ബാഹ്യമായ വ്യത്യാസങ്ങള്‍ അതായത് ഭാഷയിലും വേഷഭൂഷാദികളിലും മറ്റും വലിയ വൈവിധ്യം ഭാരതീയ സംസ്കൃതിയില്‍ കാണാമെന്നതു നേരു തന്നെ.
എന്നാല്‍ ആന്തരികമായി ഈ സംസ്കാരത്തെ ഏകമായി ചേര്‍ത്തു നിര്‍ത്തുന്ന ചില ചില ധാര്‍മിക മൂല്യങ്ങളുണ്ട്. ഭാരതീയ സംസ്കൃതിയുടെ ആത്മാവു തന്നെ ഈ മൂല്യങ്ങളാണ്. അല്ലാതെ ബാഹ്യമായുള്ള വൈവിധ്യങ്ങളല്ല. ആ ആത്മാവിനെ കാണാന്‍ കഴിയാത്തവര്‍ക്കാണ് ജീവത്തായ സനാതന സംസ്കൃതിയെ കാണാന്‍ സാധിക്കാത്തത്. അത്തരം മൂല്യങ്ങളില്‍ ഒന്നിനെക്കുറിച്ചാണ് നാമിന്ന് ചര്‍ച്ച ചെയ്യുന്നത്.
ചെറുപ്പം മുതലേ അച്ഛനോ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ ഒക്കെയായി നമ്മളോട് പറഞ്ഞു തന്നിട്ടുണ്ട്, ‘ പ്രായത്തിന് മൂത്തവരെ ബഹുമാനിക്കണം, അവര്‍ പറയുന്നത് കേള്‍ക്കണം, അവരോട് പരുഷമായി പെരുമാറരുത്, വിനയത്തോടെ വേണം പെരുമാറാന്‍, അവരുടെ പേരുപോലും അതേപടി സംബോധന ചെയ്യരുത് ‘ എന്നെല്ലാം. പൈതൃകമൂല്യങ്ങളുടെ, തലമുറകളില്‍ നിന്നും തലമുറകളിലേക്ക് നടക്കുന്ന മഹത്തായ ഒരു പ്രവാഹം തന്നെയായിരുന്നു ഇത്തരം ഉപദേശങ്ങള്‍ എന്ന് ഇന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നുണ്ട്.
‘വൃദ്ധോപസേവ’ (മുതിര്‍ന്നവരെ ആദരിക്കല്‍) എന്ന ഈ ധര്‍മചര്യ ദേശധര്മങ്ങള്ക്ക് അതീതമായി ഭാരതത്തിലുടനീളം കാണാവുന്ന ഒന്നാണ്. തലമുറകളിലൂടെ കൈമാറി വന്ന കാഴ്ചപ്പാടാണ് ഇതെങ്കില്‍, ഈ കൈമാറ്റ പ്രക്രിയയ്ക്ക് ഒരു തുടക്കവും കാണണമല്ലോ. ഭാരതീയ സംസ്കാരത്തിന്റെ അന്തരാത്മാവായി വര്‍ത്തിക്കുന്ന ഇത്തരം ധാര്‍മികമൂല്യങ്ങളുടെ ഉറവിടം എന്തായിരുന്നു എന്നു ചോദിച്ചാല്‍ വേദങ്ങള്‍ എന്നു തന്നെയാണ് ഉത്തരം. ‘വേദോഖിലോ ധര്‍മ മൂലം’ വേദമാണ് സകലധര്മങ്ങളുടേയും വേര് എന്ന് മനുസ്മൃതിയില്‍ പറയുന്നതും ഇതു തന്നെ. ഒരു ഋഗ്വേദമന്ത്രം കാണൂ:
ഓം സംഗച്ഛധ്വം സംവദധ്വം
സംവോ മനാം സി ജാനതാം
ദേവാ ഭാഗം യഥാ പൂര്‍വേ
സംജാനാനാ ഉപാസതേ ( ഋഗ്വേദം 10.191.2)
അര്‍ഥം: ( സം ഗച്ഛധ്വം =) വിചാരശീലരേ, നിങ്ങള്‍ ഒരുമിച്ച് മുന്നോട്ടുപോയാലും. (സം വദത്വം=) വിവാദം ചെയ്യാതെ പരസ്പരം സംവദിച്ചാലും. (വ: മനാംസി സം ജാനതാമ്=) നിങ്ങളുടെ മനസ്സുകള്‍ ഒന്നായി തീരട്ടെ. (യഥാ=) എപ്രകാരമാണോ (പൂര്‍വേ ദേവാ:=) മുന്‍പേ ഉണ്ടായിരുന്ന ദിവ്യഗുണശാലികളായ മനുഷ്യര്‍ (സംജാനാനാ=) ഈ ഒരുമയുടെ പാഠത്തെ ഉള്‍ക്കൊണ്ട്( ഭാഗം ഉപാസതേ=) താന്താങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നത്, അതിലൂടെ ഈശ്വരനെ ഉപാസിക്കുന്നത്, അപ്രകാരം നിങ്ങളും ആയിത്തീര്‍ന്നാലും.
നമുക്കും മുന്‍പേ ഉണ്ടായിരുന്നവര്‍, അതായത് നമ്മളേക്കാള്‍ മുതിര്‍ന്നവര്‍, ജീവിത വഴിയില്‍ നമുക്ക് മുന്‍പേ നടന്നവരാണ്. അവരുടെ വാക്കുകള്‍ അനുഭവത്തില്‍ നിന്നും ഉതിരുന്നതായിരിക്കും. അതിന് വിലകല്‍പ്പിക്കാതെ നാം മുന്നോട്ട് പോകരുത്. അവരെ ബഹുമാനപൂര്‍വം കേള്‍ക്കാന്‍ നാം തയ്യാറാകണം. അതിനു സാധിക്കുന്നവര്‍ക്കേ മന്ത്രം പറയുന്ന സംഘടനം അഥവാ ഐകമത്യം എന്ന ഭാവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഒരുമിച്ച് ചേര്‍ന്നു പോകാനും മറ്റുള്ളവരെ ഒന്നിച്ചു കൊണ്ടു പോകാനും സാധിക്കൂ.വിവാദം ചെയ്യാതെ സംവാദം ചെയ്യാന്‍ സാധിക്കൂ, മനസ്സുകളെ ഒന്നിച്ചു ചേര്‍ക്കാന്‍ സാധിക്കൂ എന്നാണ് മന്ത്രം പറയുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: