വിശാഖപട്ടണം: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 162 റണ്‍സ് എടുത്തു. ഗുപ്റ്റില്‍ (36), മനീഷ് (30), വില്യംസണ് (28) എന്നിവരുടെ മികവിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
ബാറ്റിങ്ങിനയക്കപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തുടക്കം മോശമായി. 31 റണ്‍സിന് ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയാണ് പുറത്തായത്. ഒമ്പത് പന്തില്‍ എട്ട് റണ്‍സ് നേടി. സാഹയ്ക്ക് പിന്നാലെ ഗുപ്റ്റിലും മടങ്ങി. 19 പന്തില്‍ നാല് സിക്സറും ഒരു ഫോറും അടക്കം 36 റണ്‍സ് അടിച്ചെടുത്തു.
മനീഷ് പാണ്ഡെയും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മൂന്നാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മനീഷ് 36 പന്തില്‍ 30 റണ്‍സുമായി മടങ്ങി. വില്യംസണ് 27 പന്തില്‍ രണ്ട് ഫോറുകളുടെ പിന്‍ബലത്തില്‍ 28 റണ്‍സ് നേടി. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത വിജയ് ശങ്കര്‍ പതിനൊന്ന് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 25 റണ്‍സ് എടുത്തു. മുഹമ്മദ് നബി 13 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 20 റണ്‍സ് കുറിച്ചു.
ദല്‍ഹിക്കായി കീമോ പോള്‍ നാല് ഓവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ നാല് ഓവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. ടോസ് നേടിയ ദല്‍ഹി ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: