വിളപ്പില്‍: സമ്പൂര്‍ണ വൈദ്യുതി പ്രഖ്യാപിച്ച നാട്ടില്‍ ഇപ്പോഴും മെഴുകുതിരി വെട്ടത്തില്‍ ഒരു കുടുംബം. അതും വാര്‍ധക്യത്തിന്റെ അവശതകളില്‍ കഴിയുന്ന ദമ്പതികള്‍ അന്തിയുറങ്ങുന്ന വീട്ടില്‍.
കാട്ടാക്കട കട്ടയ്ക്കോട് ഉഷാഭവനില് ടൈറ്റസ് (84), ഭാര്യ സിസിലി (74) എന്നിവരുടെ വീട്ടിലാണ് ഇനിയും വൈദ്യുതി എത്താത്തത്. നേരമിരുട്ടിയാല്‍ മെഴുകുതിരിയുടെ അരണ്ട വെളിച്ചമാണ് ഈ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ആശ്രയം. ഇരുവര്‍ക്കും വാര്‍ധക്യസഹജമായ അസുഖങ്ങളും കാഴ്ചക്കുറവുമുണ്ട്. രാത്രിയില്‍ തപ്പിത്തടഞ്ഞു വീഴുമെന്ന പേടിയില്‍ നേരം വെളുത്താലെ ഇവര്‍ മൂത്രവിസര്‍ജനത്തിനു പോലും പുറത്തിറങ്ങൂ. മുമ്പ് വീഴ്ച്ചയില്‍ തലക്ക് പരിക്കേറ്റ ടൈറ്റസിന് ഓര്‍മകുറവുണ്ട്. തങ്ങളുടെ അവസ്ഥ ജനപ്രതിനിധികളോട് പലയാവര്‍ത്തി പറഞ്ഞിട്ടും ഈ വീട്ടില്‍ കറന്റ് എത്തിയില്ല. ഈ സങ്കടം ആരോട് പറയണമെന്നും ഇവര്‍ക്ക് അറിയില്ല. ഒറ്റമുറി വീട്ടിലെ ഈ വൃദ്ധ ദമ്പതികളുടെ ദുരിതജീവിതം ആരിലും നൊമ്പരമുണര്‍ത്തും. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന മക്കള്‍ വാടക വീടുകളിലാണ് താമസം. ജനിച്ചു വളര്‍ന്ന ഇത്തിരി മണ്ണും ഒറ്റമുറി വീടും ഉപേക്ഷിച്ചു പോകാന്‍ മുത്തശ്ശനും മുത്തശ്ശിക്കും സാധിക്കുന്നില്ല. നിര്‍ധനരായ ഇവര്‍ക്ക് ഇതേവരെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
സമ്പൂര്‍ണ വൈദ്യുതി നേട്ടം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന നാട്ടില്‍ കഷ്ടിച്ച് 50 മീറ്ററോളം ദൂരം കമ്പി വലിച്ചാല്‍ ഈ കൂരയിലും വൈദ്യുതി എത്തും. പക്ഷേ, ഇങ്ങനെയും മനുഷ്യര്‍ ജീവിക്കുന്നു എന്നതിന് ഉദാഹരണമായി മാറുന്നു ഈ വൃദ്ധ ദമ്പതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: