വിളപ്പില്‍: വിധിയോട് തോല്‍ക്കാത്ത മനസുമായി വിജയത്തെ എത്തിപ്പിടിക്കാന്‍ ശ്യാം സൈക്കിളില്‍ ചവിട്ടിക്കയറി. അതും ഒറ്റക്കാലില്‍. ആ പോരാട്ടം വിഫലമായില്ല. പ്ലസ് ടു പരീക്ഷയില്‍ 62 ശതമാനം മാര്‍ക്കോടെ തിളങ്ങുന്ന വിജയമാണ് ശ്യാം കൈപ്പിടിയില്‍ ഒതുക്കിയത്.
വിളപ്പില്‍ശാല കുണ്ടാമൂഴി കീഴതുനട കാവനാട് സന്ധ്യാ ഭവനില്‍ ശ്രീകുമാര്‍ – സരളകുമാരി ദമ്പതികളുടെ മകനാണ് ശ്യാംകുമാര്‍ (17). വിധിയോടുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ശ്യാമിന്റെ ജീവിതം. ജനിച്ച് പത്തൊന്‍പതാം ദിവസം ആദ്യ ശസ്ത്രക്രിയ. പതിനേഴ് വയസിനിടെ പതിനാല് ശസ്ത്രക്രിയകള്‍. എട്ടാം വയസില്‍ വലതുകാല്‍ മുറിച്ചുമാറ്റി. തന്റെ പ്രായത്തിനു മുന്നേ പായാന്‍ വെമ്പുന്ന ശസ്ത്രക്രിയകളോട് തോല്‍ക്കാതെ പഠനവും സാഹസിക സൈക്കിള്‍ പ്രകടനവുമായി ശ്യാം ജീവിത വിജയം തേടുകയായിരുന്നു.
ഒറ്റക്കാലില്‍ സാഹസികമായി സൈക്കിള്‍ ചവിട്ടി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കാട്ടാക്കട കുളത്തുമ്മല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പോയാണ് ശ്യാം പഠിച്ചത്. കാഴ്ചക്കാര്‍ക്ക് അത്ഭുതമായിരുന്നു ശ്യാമിന്റെ ഒറ്റക്കാലിലുള്ള സൈക്കിള്‍ യാത്ര. പിന്നിട് സൈക്കിള്‍ ശ്യാമിന്റെ തോഴനായി. എവിടെയും സൈക്കിളിലായി യാത്ര. അവധി ദിവസങ്ങള്‍ സൈക്കിളില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി മാറ്റിവച്ചു. മുറിച്ചു മാറ്റപ്പെട്ട വലംകാലിന് പകരം കിട്ടിയ കൃത്രിമകാല് തന്റെ സൈക്കിളിന്റെ പെഡലില്‍ ഉറപ്പിച്ചാണ് പാച്ചില്‍.
വലിപ്പമേറിയ വലതു വൃക്ക, നട്ടെല്ലില്‍ ട്യൂമര്‍, വലതുകാല്‍ നടുവിനോട് ഒട്ടിച്ചേര്‍ന്ന നിലയില്‍. ഒരു അപൂര്‍വ ജനനമായിരുന്നു ശ്യാമിന്റേത്. അന്നുമുതല്‍ ഓപ്പറേഷന് തീയേറ്ററിന്റെ അരണ്ട വെളിച്ചവും മുറിച്ചുമാറ്റപ്പെടുന്ന ശരീരഭാഗങ്ങളും അവന് പതിവ് കാഴ്ചകളായി. പിറന്നാളുകള്‍ മിക്കതും ശ്യാം ആശുപത്രി കിടക്കയിലാണ് ആഘോഷിച്ചത്. നാല് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും മുതുകില്‍ ഒട്ടിച്ചേര്‍ന്ന വലതുകാല്‍ വേര്‍പ്പെടുത്താനായില്ല. ഒടുവില്‍ എട്ടാം വയസില്‍ മുട്ടിന് കീഴ്പ്പോട്ട് മുറിച്ചുമാറ്റി. മൂത്രനാളി വികസിപ്പിക്കാന്‍, വൃക്കയുടെ തകരാര്‍ പരിഹരിക്കാന്‍, നട്ടെല്ലിലെ ട്യൂമര്‍ മുറിച്ചുമാറ്റാന്‍ അങ്ങനെ നീളുന്നു ശ്യാമിനു നടത്തിയ ശസ്ത്രക്രിയകളുടെ പട്ടിക.
ഇപ്പോള്‍ ശ്യാമിന്റെ ഒരു വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും അടുത്തത് ഭാഗികമായും തകരാറിലാണ്. ഏതുസമയത്തും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രതീക്ഷിച്ചിരിക്കണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം. വൃക്ക നല്കാന് മാതാവ് ഒരുക്കമാണ്. പക്ഷേ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന ചെലവ് പത്തുലക്ഷമാണ്. ഈ തുക ശ്യാമിന്റെ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: