തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോഡ്ഷെഡിംഗ് അനിശ്ചിതകാലത്തേക്ക് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് അനുമതി നല്കി. മെയ് 30 വരെ ലോഡ്ഷെഡിംഗ് നീട്ടണമെന്ന് ആവശ്യപ്പെട്ട് കെ എസ് ഇ ബി നല്കിയ അപേക്ഷ പരിഗണിച്ചാണ് കമ്മീഷന് ഉത്തരവ്. വൈകുന്നേരത്തെ ലോഡ്ഷെഡിംഗ് സമയം 6.30ന് തുടങ്ങുന്നത് ആറ് മണിയാക്കണമെന്ന ആവശ്യവും അംഗീകരിച്ചു. ലോഡ്ഷെഡിംഗിന് ഇന്നലെ വരെയാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്. ആറു മണിമുതല്‍ വൈദ്യുതി ഉപയോഗത്തില്‍ വര്‍ധന വന്നതിനാലാണ് വൈകുന്നേരത്തെ ലോഡ്ഷെഡിംഗ് സമയത്തില്‍ മാറ്റം വരുത്തണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടത്. രാവിലെയുള്ള ലോഡ്ഷെഡിംഗ് സമയത്തില്‍ മാറ്റമില്ല. പുതുക്കിയ ലോഡ്ഷെഡിംഗ് സമയം തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.
പകല്‍സമയത്തെ ലോഡ്ഷെഡിംഗ് നിലവിലുള്ളതുപോലെ തുടരും. പ്രതിമാസം 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് അധിക വൈദ്യുതിക്ക് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് ഈടാക്കണമെന്ന ആവശ്യവും വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍ക്കട്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിലും കമ്മീഷന് തീരുമാനമെടുത്തില്ല. ഇതുസംബന്ധിച്ച് ഈ മാസം പത്തിനു രാവിലെ 11 മണിക്ക് റഗുലേറ്ററി കമ്മീഷന് ഓഫീസില്‍ പൊതുതെളിവെടുപ്പ് നടത്തിയശേഷം തീരുമാനമെടുക്കും.
എന്നാല്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിലൂടെ വൈദ്യുതി ബോര്‍ഡിനുണ്ടാകുന്ന നഷ്ടം നികത്താന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഓരോ യൂണിറ്റിനും രണ്ടു രൂപ വീതം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച നിവേദനത്തിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ 2012 ഡിസംബര്‍ മുതല്‍ 2013 ഏപ്രില്‍ വരെയുള്ള കാലയളവിലെ വൈദ്യുതി ഉപയോഗത്തിന് അടുത്തവര്‍ഷം ജൂലൈ മുതല്‍ എല്ലാ വിഭാഗം ഉപയോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് പിരിക്കേണ്ടിവരുമെന്നാണ് ബോര്‍ഡ് പറയുന്നത്.
നേരത്തെ ബോര്‍ഡിന്റെ പെറ്റീഷന് പരിഗണിച്ചുകൊണ്ടാണ് ഒരു മണിക്കൂര്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ കമ്മീഷന് തീരുമാനിച്ചത്. നവംബര്‍ മാസത്തില്‍ വൈദ്യുതി ലഭ്യത പുനരവലോകനം ചെയ്തശേഷം ലോഡ്ഷെഡിംഗ് തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കമ്മീഷന് അറിയിച്ചിരുന്നു. വ്യാഴാഴ്ച്ചയാണ് വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ട് ബോര്‍ഡ് കമ്മീഷന് സമര്‍പ്പിച്ചത്. ഊര്‍ജ പ്രതിസന്ധി രൂക്ഷമാണെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ബോര്‍ഡ് കമ്മീഷനെ അറിയിച്ചിരുന്നു.
ഊര്‍ജപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി ചെയര്മാന് എം.ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നേരിട്ടെത്തി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് അംഗങ്ങളായ മാത്യു ജോര്‍ജും പി പരമേശ്വരനും അടിയന്തരമായി യോഗംചേര്‍ന്ന് തീരുമാനമെടുത്തത്.
2012 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് 2626.20 കോടി രൂപ ചെലവാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് നല്കിയ പെറ്റീഷനില്‍ പറയുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന നാല് മാസത്തേക്ക് 1193.22 കോടിരൂപയാണ് വൈദ്യുതി വാങ്ങുന്നതിനുവേണ്ടി ചെലവാക്കേണ്ടിവരിക. ബോര്‍ഡിന് 10 കോടി രൂപയാണ് ഇതിലൂടെ പ്രതിദിന നഷ്ടം. ബോര്‍ഡിനുണ്ടാകുന്ന വലിയ നഷ്ടം ഒഴിവാക്കാന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദം മുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താതെ മുന്നോട്ടുപോകാനാകില്ലെന്നും ബോര്‍ഡിന്റെ പെറ്റീഷനില്‍ ചൂണ്ടിക്കാട്ടുന്നു.
200 യൂണിറ്റ് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്നും പുറത്തുനിന്നും വൈദ്യുതി വാങ്ങാന്‍ ചെലവാകുന്ന തുകയും, വ്യാവസായിക ഉപയോക്താക്കള്‍ക്ക് 25 ശതമാനം നിയന്ത്രണവും ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ബോര്‍ഡിന് പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാന്‍ കഴിയൂ. ഇതിലൂടെ 8.05 മില്യണ്‍ യൂണിറ്റ് ലാഭിക്കാനും 200 കോടിരൂപ പ്രതിമാസ നഷ്ടം ഒഴിവാക്കാനും സാധിക്കുമെന്നും ബോര്‍ഡ് പെറ്റീഷനില്‍ വ്യക്തമാക്കുന്നു. വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് നേരത്തെ റഗുലേറ്ററി കമ്മീഷനും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: