അമൃത്സര്‍: പാക്കിസ്ഥാന് ഭീകരര്‍ക്ക് നൽകി വരുന്ന പിന്തുണ അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയില്‍ നിന്നുള്ള നദീജലത്തിന്റെ ഒഴുക്ക് തടയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ വിഷയത്തില്‍ ഞങ്ങള്‍ വിശദമായ പഠനം നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പാക്കിസ്ഥാനിലേക്ക് വെള്ളം ഒഴുക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ജലഉടമ്പടി കരാര്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും ഗഡ്കരി വ്യക്തമാക്കി. അമൃത്സറില് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസിനെയും ഗഡ്കരി രൂക്ഷമായി വിമർശിച്ചു. 72 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. ആ സമയം മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിരവധി വാഗ്ദാനങ്ങളാണ് ആളുകള്‍ക്ക് നല്‍കിയത്. എന്നാല്‍ അതൊന്ന് പോലും പാലിച്ചിട്ടില്ല.
ജവഹര്‍ ലാല്‍ നെഹ്റു പ്രധാനമന്ത്രിയായപ്പോള്‍, അദ്ദേഹം ദാരിദ്ര്യം നിര്‍മാര്‍ജനമാണ് വാഗ്ദാനം ചെയ്തത്. അതേ കാര്യം തന്നെ അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരഗാന്ധിയും, ഇപ്പോള്‍ അവരുടെ കൊച്ചുമകന് രാഹുല്‍ ഗാന്ധിയും ഇത് വാഗ്ദാനം ചെയ്യുന്നു.
ഇന്ദിര ഗാന്ധിയുടെ മകന് രാജീവ് ഗാന്ധിയും അതേ പാരമ്പര്യമാണ് പിന്തുടര്ന്നത്. രാജീവ് പ്രധാനമന്ത്രിയായപ്പോഴും രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുമെന്നാണ് പറഞ്ഞത്. പിന്നീട് രാജീവിന്റെ ഭാര്യ സോണിയ മന്മോഹന് സിംഗിനെ പ്രധാനമന്ത്രിയാക്കി. അദ്ദേഹവും അതേ കാര്യം തന്നെയാണ് പറഞ്ഞിരുന്നതെന്നും’ ഗഡ്കരി പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുമെന്നാണ് ഇപ്പോൾ രാഹുൽ വാഗ്ദാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ക്ക് സാധിക്കാത്തതാണ് അദ്ദേഹം ഇപ്പോള്‍ ഇവിടുത്തെ ജനങ്ങളോട് പറയുന്നത്. കഴിഞ്ഞ 55 വര്‍ഷത്തെ ഭരണത്തിനിടയില്‍ കോണ്‍ഗ്രസ് നേതൃത്വം ഒന്നും ചെയ്തിട്ടില്ല എന്നല്ലേ ഇതിനര്‍ത്ഥമെന്നും ഗഡ്കരി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: