കൊച്ചി: പറവൂര്‍ ശാന്തിവനത്തിലെ ജൈവ ആവാസവ്യവസ്ഥയുടെ കാര്യത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് നല്കിയ വൈദ്യുത ബോര്‍ഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശാന്തിവനം സംരക്ഷണ. സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശാന്തിവനം ഉടമ മീനാ മേനോന് മറ്റ് ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ അലൈന്മെന്റ് മാറ്റിയെടുക്കാനുള്ള സാധ്യതകള്‍ ഏപ്രില്‍ അഞ്ചിന് നല്കിയ ഉത്തരവില്‍ കോടതി അനുവദിച്ചിട്ടും അതിന് അവസരം നല്‍കാതെ വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ബോര്‍ഡ് ഉദ്യാേഗസ്ഥര്‍ ജെസിബിയുമായി ശാന്തിവനത്തില്‍ കടന്നുകയറി വന്‍ തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തിയത് കോടതിയലക്ഷ്യമാണെന്ന് സമിതി കണ്‍വീനര്‍ പ്രൊഫ.കുസുമം ജോസഫ് പറഞ്ഞു.
സോഷ്യല്‍ ഫോറസ്റ്ററിയുടെ അനുമതിയില്ലാതെ ശാന്തിവനത്തിലെ മരങ്ങള്‍ ആദ്യംതന്നെ മുറിച്ചുമാറ്റി. കേസ് കോടതിയില്‍ നിലനില്‍ക്കെ ഇലക്ട്രിക് ലൈന്‍ വലിക്കല് ഏതാണ്ട് പൂര്‍ണമായി കഴിഞ്ഞുവെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്കി. മൂന്നാമത്തെ കാവിന്റെ സ്ഥാനം തെറ്റായി രേഖപ്പെടുത്തിയ റൂട്ട്മാപ്പ് ഹാജരാക്കിയെന്നതാണ് ഗുരുതരമായ മറ്റൊരു പിഴവ്. ഇതുപ്രകാരമാണ് നേര്‍രേഖയില്‍ ലൈന്‍ വലിച്ചാല്‍ രണ്ട് കാവുകളെ ബാധിക്കുമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.
കേസ് വരുന്ന സമയത്തിനകം തന്നെ ശാന്തിവനത്തില്‍ പത്തര ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നടത്തിയതായാണ് ബോര്‍ഡ് കോടതിയെ രേഖാമൂലം ബോധിപ്പിച്ചത്. എന്നാല്‍, മൂവായിരം രൂപയുടെ ജോലികള്‍ മാത്രമാണ് നടത്തിയത്. കോടതി ഉത്തരവിലെ സാധ്യതകളുടെ അടിസ്ഥാനത്തില്‍ മീനാ മേനോന് കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കിയെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ സമിതി തീരുമാനിച്ചതെന്ന് കുസുമം ജോസഫ് പറഞ്ഞു.
110 കെവി ലൈന്‍ ശാന്തിവനത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതികാഘാതത്തെ കുറിച്ച് പഠിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും അതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി വൈദ്യുതി പദ്ധതി നടപ്പാക്കണമെന്ന് മീനാ മേനോന്റെ മകളും വിദ്യാര്‍ത്ഥിനിയുമായ ഉത്തര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു, പ്രൊഫ.ശോഭീന്ദ്രന്, അഡ്വ.ശിവന് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: