കൊച്ചി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി കോര്‍പ്പറേഷനില്‍ നികുതി പിരിക്കുന്നതില്‍ വീഴ്ച. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റിങിലാണ് ഇക്കാര്യം വ്യക്തമായത്. വരുമാനം കുറവായതിനാല്‍ വായ്പയെടുത്ത് പദ്ധതികള്‍ നടപ്പിലാക്കുന്നത് വന്‍ ബാദ്ധ്യത വരുത്തിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍.
വസ്തുനികുതി വാര്‍ഷിക കണക്കില്‍ പോയ സാമ്പത്തിക വര്‍ഷത്തില്‍ 8.25 കോടി രൂപയും കുടിശ്ശികയിനത്തില്‍ 2.54 കോടി രൂപയും നികുതിയിനത്തില്‍ പിരിച്ചെടുക്കേണ്ടതുണ്ടായിരുന്നു. ഇതിന് നിയമാനുസൃതം സൂക്ഷിക്കേണ്ടതായ ഡിമാന്‍ഡ് രജിസ്റ്റര്‍, കുടിശ്ശിക ഡിമാന്‍ഡ് രജിസ്റ്റര്‍, തുടങ്ങിയവ എഴുതി സൂക്ഷിക്കാത്തതിനാല്‍ കണക്കുകളുടെ നിജസ്ഥിതി അറിയുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിസ്ഥാന നികുതിയില്‍ വര്‍ദ്ധന വരുത്തുന്ന ഘടകങ്ങള്‍, കെട്ടിടത്തിന്റെ ഉപയോഗം അടിസ്ഥാനപ്പെടുത്തിയ തരംതിരിവ് എന്നിവ തെറ്റായി കണക്കിലെടുക്കുന്നതു മൂലം ഈ ഇനത്തിലും വരുമാന നഷ്ടം ഉണ്ടായിട്ടുണ്ട്. വസ്തു നികുതി പരിഷ്ക്കരണം പൂര്‍ത്തീകരിക്കാത്തതിനാല്‍ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഓണ്‍ലെന്‍ വഴി നികുതി പിരിക്കുന്നതിലും പരാജയപ്പെട്ടു.
നികുതി ഒഴിവാക്കിയ കെട്ടിടങ്ങളുടെ പട്ടിക കോര്‍പ്പറേഷന്റെ കൈവശമില്ല. ഏകീകൃത സ്വഭാവമില്ലാതെ വസ്തു നികുതിയില്‍ ഇളവ് അനുവദിച്ചു. അനധികൃതമായി നിര്‍മിച്ച ഫ്ളാറ്റുകളുടെ വസ്തു നികുതി നിര്‍ണയിക്കാനോ ഈടാക്കുവാനോ കഴിഞ്ഞില്ല.
തൊഴില്‍ നികുതിയിലും പരസ്യ നികുതിയിലും നിരവധി പ്രശ്നങ്ങളുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കായി പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മേയര്‍ക്ക് കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: