കൊച്ചി : ഐഎസ് ഭീകരര്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് കേരള പോലീസ് അവഗണിക്കുന്നതായി ആക്ഷേപം. സംസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്റലിജന്‍സ് ഏജന്‍സി കേരള പോലീസിന് വിവരം കൈമാറിയിരുന്നു. എന്നാല്‍ അതില്‍ ഗൗരവമായ അന്വേഷണം നടത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെടുകയാണ് ഉണ്ടായത്.
രണ്ട് മാസം മുമ്പ് കൊച്ചിയില്‍ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന എന്‍ഐഎ മുന്നറിയിപ്പിനെത്തുടര്‍ന്ന് യോഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് മെനക്കെട്ടിരുന്നില്ല.
ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി കൂടുതല്‍പ്പേര്‍ കേരളത്തില്‍ നിന്നും സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നതിന് ശേഷമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. സിറിയയിലും, ഇറാഖിലുമടക്കം ഐസിസ് ദുര്‍ബലമായതോടെ അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും മറ്റും ഐസിസ് സാന്നിധ്യം ശക്തമാവുന്നത് ഇന്ത്യയ്ക്കും ഭീഷണിയായിരിക്കുകയാണ്.
ഐസിസില്‍ ചേരാനായി കേരളത്തില്‍ നിന്നും ശ്രീലങ്ക വഴി അഫ്ഗാനിസ്ഥാനിലെത്തിയ സംഘത്തില്‍ പലരും അമേരിക്കയുടെ വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ കേരളത്തില്‍ തീവ്ര ആശയമുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടിലും, വടക്കന്‍ കേരളത്തിലുമുള്ള തീവ്ര ആശയങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വയ്ക്കുന്ന ചിലരെ കൃത്യമായി നിരീക്ഷിച്ചതിലൂടെയാണ് അവരുടെ ശ്രീലങ്കന്‍ ബന്ധത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഭീകരാക്രമണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. സ്ഫോടന ശേഷം ശ്രീലങ്കന്‍ സൈനിക മേധാവി ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ ശ്രീലങ്കയില്‍ സ്ഥോടനത്തിന് പിന്നിലുള്ളവര്‍ ഇന്ത്യയിലെത്തിയതായും കേരളം സന്ദര്‍ശിച്ചതായും വ്യക്തമാക്കിയിരുന്നു.
ശ്രീലങ്കയില്‍ സ്ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കകമാണ് എന്‍ഐഎ കേരളത്തിലേയും തമിഴിനാടിലേയും വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ പിടികൂടി കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഐസിസ് കേരളത്തില്‍ പിടിമുറുക്കുന്നതായി സംസ്ഥാനത്തെ അന്വേഷണ വിഭാഗം മനസ്സിലാക്കിയത്.
കസ്റ്റഡിയിലായ കാസര്‍ഗോഡ് സ്വദേശികളായ രണ്ടുപേരും ഒപ്പം കൊല്ലം വവ്വക്കാട് ചക്കംകുളങ്ങര സ്വദേശി മുഹമ്മദ് ഫൈസലിനേയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്. ഐഎസിനോട് അനുഭാവം പുലര്‍ത്തിയിരുന്ന 12 പേരേയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: