ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി മൂന്നാമതും തള്ളി. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് നീരവിന്റെ ജാമ്യാപേക്ഷ വീണ്ടും നിഷേധിച്ചത്.
കേസില്‍ 28 ദിവസങ്ങള്‍ക്കകം വീണ്ടും വാദം കേള്‍ക്കും. ഇതിനായി ലണ്ടന്‍ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയ്ക്ക് മുമ്പാകെ നീരവ് മേയ് 30ന് വീണ്ടും ഹാജരാകണം. കഴിഞ്ഞ ഏപ്രില്‍ 26 ന് കോടതി മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നീരവിനെ കഴിഞ്ഞ മാര്‍ച്ചിലാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് ലണ്ടനില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മധ്യ ലണ്ടനിലെ ഒരു ബാങ്കില്‍ ഒരു അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കവേ മാര്‍ച്ച് 19 നാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് 29ന് ആദ്യത്തെ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. പിന്നീട്
കഴിഞ്ഞ മാസം 26-നാണ് രണ്ടാമത്തെ ജാമ്യാപേക്ഷ കോടതി തള്ളിയത്. വീണ്ടും വാദം തുടങ്ങിയാല്‍ നീരവ് കോടതിയില്‍ വരില്ലെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നീരവിന്റെ ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: