അക്രമി, സത്യവാന്, മര്യാദക്കാരന്‍ എന്നീ ഗുണങ്ങളെല്ലാം സമന്വയിച്ച ബഹുമുഖ വ്യക്തിത്വമായിരുന്നു കായംകുളം കൊച്ചുണ്ണി. കള്ളനായ കൊച്ചുണ്ണിയെക്കുറിച്ചേ പലര്‍ക്കുമറിയൂ. എന്നാല്‍ അതല്ല യാഥാര്‍ഥ്യമെന്ന് ബോധ്യപ്പെടുത്തുന്ന കഥകള്‍ ഏറെയുണ്ട്.
കൊച്ചുണ്ണി ജനിച്ചത് 993 ാമാണ്ട് കര്‍ക്കിടകത്തിലെ അമാവാസിയിലാണ് . കാര്‍ത്തികപ്പള്ളിക്കടുത്ത് കൊറ്റക്കുളങ്ങരയിലായിരുന്നു കൊച്ചുണ്ണിയുടെ വീട്. ഇയാളുടെ അച്ഛനും വലിയ അക്രമിയും കള്ളനുമായിരുന്നു. മോഷണമായിരുന്നു ഉപജീവനമാര്‍ഗം. അന്നന്നു മോഷ്ടിച്ചു കിട്ടുന്നതു കൊണ്ട് ജീവിച്ചു പോകാമെന്നല്ലാതെ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം മോഷ്ടിച്ചില്ലെങ്കില്‍ കുടുംബം പട്ടിണിയാകും. അതുകൊണ്ട്് കൊച്ചുണ്ണിക്ക് വിദ്യാഭ്യാസം നല്കാന് അച്ഛന് കഴിഞ്ഞിരുന്നില്ല.
ദാരിദ്ര്യവും കഷ്ടപ്പാടും സഹിച്ച് ഏതാണ്ട് പത്തുവയസ്സു വരെ കൊച്ചുണ്ണി സ്വന്തം വീട്ടില്‍ കഴിച്ചു കൂട്ടി. പിന്നീട് വിശപ്പു സഹിക്കാനാവാതെ വീടുവിട്ടിറങ്ങി. ഏവൂരെന്ന സ്ഥലത്താണ് കൊച്ചുണ്ണി എത്തിയത്. അവിടെ ക്ഷേത്രത്തിനു സമീപമുണ്ടായിരുന്ന ഒരു പരദേശബ്രാഹ്മണന്റെ മഠത്തില്‍ ചെന്ന് താനൊരു മുഹമ്മദീയ ബാലനാണെന്നും ദാരിദ്ര്യദു:ഖം നിമിത്തം വീടുവിട്ടിറങ്ങിയതാണെന്നും പറഞ്ഞു. വിശപ്പടക്കാന്‍ വല്ലതും തരണമെന്നും ആവശ്യപ്പെട്ടു. മനസ്സലിഞ്ഞ ബ്രാഹ്മണന് കൊച്ചുണ്ണിക്ക് കുടിക്കാന്‍ വയറു നിറയെ കഞ്ഞി കൊടുത്തു.
ആഹാരത്തിനുള്ള വകകിട്ടിയാല്‍ ഇവിടെയെങ്ങാനും താമസിക്കാമോ എന്ന് കൊച്ചുണ്ണിയോട് ബ്രാഹ്മണന് ചോദിച്ചു. സന്തോഷത്തോടെ കൊച്ചുണ്ണി സമ്മതിച്ചു. ബ്രാഹ്മണന് ക്ഷേത്രത്തിനടുത്തുള്ള ‘വലിയവീട്ടില്‍പീടിക’ എന്നു പേരുള്ള കടയില്‍ അവനെ ജോലിക്കു കൊണ്ടു ചെന്നാക്കി. ആഹാരത്തിന് വല്ലതും കൊടുത്താല്‍ അവന് ഇവിടെ താമസിച്ചു കൊള്ളുമെന്നും പറഞ്ഞു. കടയുടമയക്കത് സമ്മതമായിരുന്നു.
സാമാനങ്ങളെടുത്തു കൊടുക്കുന്ന ജോലിയായിരുന്നു അവന് ആദ്യം നല്‍കിയിരുന്നത്. അത് അവന് ജാഗ്രതയോടെ ചെയ്തു. അതോടെ മുതലാളിക്ക് കൊച്ചുണ്ണിയെക്കുറിച്ച് ഏറെ മതിപ്പുണ്ടായി. ഭക്ഷണവും വസ്ത്രവുമെല്ലാം ഒരു മുടക്കവും വരാതെ അവന് കൊടുത്തു. വരി ചിപ്പം കെട്ടുക തുടങ്ങിയ ജോലികളും മുതലാളി അവനെ ഏല്‍പ്പിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും കടയിലെ സകല ജോലികള്‍ക്കും ചുമതലക്കാരന് കൊച്ചുണ്ണിയായി.കൊച്ചുണ്ണിയില്‍ മുതലാളിക്കുള്ള മതിപ്പും വിശ്വാസവും പതിന്മടങ്ങായി.
ഒരിക്കല്‍ മുതലാളി കച്ചവട സാമാനങ്ങള്‍ വാങ്ങാന്‍ കൊച്ചുണ്ണിയേയും കൊണ്ട് ആലപ്പുഴയ്ക്ക് പോയി. സാമാനങ്ങള്‍ വാങ്ങിയ ശേഷം വഞ്ചിയില്‍ തിരികെ പുറപ്പെട്ടു. വഴിമധ്യേഅതിഭീകരമായ കാറ്റും കോളുമുണ്ടായി. മലപോലെ ഉയര്‍ന്ന ഓളത്തില്‍ പെട്ട് വഞ്ചിയില്‍ വെള്ളം കയറിത്തുടങ്ങി. വഞ്ചി മുങ്ങുമെന്ന് തീര്‍ച്ചയാക്കിയ വഞ്ചിക്കാരന്, വഞ്ചിയിനി തനിക്ക് മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്ന് അലറിവിളിച്ചു. ജീവന് പോകുമല്ലോ എന്നു പറഞ്ഞ് മുതലാളിയും നിലവിളിച്ചു തുടങ്ങി. നിങ്ങള്‍ ഭയക്കാതിരിക്കൂ നമുക്ക് പടച്ചവനുണ്ട് എന്നു പറഞ്ഞ്, കഴുക്കോല് കുത്തി മുന്‍പരിചയമില്ലാത്ത കൊച്ചുണ്ണി പ്രകൃത്യാലുള്ള കഴിവു കൊണ്ട് അമരത്തു ചെന്ന് കഴുക്കോലൂന്നി തുടങ്ങി. യാതൊരു ആപത്തും കൂടാതെ അവന് വഞ്ചി കരയ്ക്കടുപ്പിച്ചു.
അതിനുശേഷം സാമാനങ്ങള്‍ വാങ്ങാന്‍ ആലപ്പുഴയ്ക്കും കൊച്ചിക്കും പോകുമ്പോള്‍ മുതലാളിയുടെ വഞ്ചിക്കാരന് കൊച്ചുണ്ണി തന്നെയായിരുന്നു.
കുറച്ചു നാള് കഴിഞ്ഞപ്പോള്‍ നിത്യവൃത്തിക്കുമാത്രമല്ല, ചെറിയൊരു തുക അവന് ശമ്പളമായും മുതലാളി നല്‍കിത്തുടങ്ങി. ശമ്പളം വാങ്ങിയാല്‍ അവന് സ്വന്തം ആവശ്യങ്ങള്‍ക്കെടുക്കാതെ അതുമുഴുവന്‍ വീട്ടില്‍ മാതാപിതാക്കളെ ഏല്‍പ്പിക്കും.
അങ്ങനെയിരിക്കെ ഒരു തങ്ങള്‍ കായംകുളത്തു താമസമാക്കി മുഹമ്മദീയരെ ആയുധാഭ്യാസവും കായികാഭ്യാസവും പഠിപ്പിക്കാന്‍ തുടങ്ങി. അതു കേട്ടപ്പോള്‍ കൊച്ചുണ്ണിക്കും ചിലതൊക്കെ പഠിക്കണമെന്നു തോന്നി. കായംകുളത്തു ചെന്ന് തങ്ങളെക്കണ്ട് തന്റെ ആഗ്രഹമറിയിച്ചു.
എന്നാല്‍ കൊച്ചുണ്ണിയെ പഠിപ്പിക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. ‘ നിന്നെ ഞാന്‍ ഒന്നും പഠിപ്പിക്കില്ല. പഠിപ്പിക്കാതെ തന്നെ നിന്റെ പിതാവ് വലിയ അക്രമിയാണ്. സംഗതിവശാല്‍ നീ അതിലും വലിയ അക്രമിയായി തീരാനാണ് സാധ്യത. നിന്നെ അഭ്യാസങ്ങള്‍ കൂടി പഠിപ്പിച്ചാല്‍ നീ ലോകം മുടിക്കും. എന്റെ ശിഷ്യന്മാര് പരോപദ്രവികളാകുന്നത് ഞാന്‍ സഹിക്കില്ല. ആപത്തുകളെ തടുക്കാന്‍ മാത്രമാണ് ഞാന്‍ ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നത്. ‘ തങ്ങള്‍ ഇങ്ങനെ പറഞ്ഞതു കേട്ട് കൊച്ചുണ്ണി നിരാശനായി മടങ്ങി.
എങ്കിലും അവന് പിന്മാറാന് തയ്യാറായിരുന്നില്ല. രാത്രികാലങ്ങളിലായിരുന്നു തങ്ങള്‍ തന്റെ ശിഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. കൊച്ചുണ്ണിക്ക് അത് നല്ലൊരു അവസരമായിരുന്നു. അവന് കടയിലെ ജോലിയെല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവായി ആരുമറിയാതെ കായംകുളത്തുചെന്ന് തങ്ങളുടെ കളരിയില്‍ പഠിപ്പിക്കുന്ന അഭ്യാസങ്ങള്‍ കണ്ടു പഠിക്കാന്‍ തുടങ്ങി. ഇത് ഒരാള്‍ കണ്ടെത്തി തങ്ങളെ ധരിപ്പിച്ചു. തങ്ങള്‍ കൊച്ചുണ്ണിയെ കളരിയില്‍ വിളിച്ചു വരുത്തി. കളരിയില്‍ പഠിപ്പിച്ചതെല്ലാം താന്‍ പഠിച്ചെന്ന് കൊച്ചുണ്ണി തങ്ങളോട് പറഞ്ഞു. തങ്ങള്‍ അവനെ പരീക്ഷിച്ചു. കളരിയിലെത്തി പഠിക്കുന്ന ശിഷ്യന്മാരേക്കാള് യോഗ്യനാണ് കൊച്ചുണ്ണിയെന്ന് അവന്റെ അഭ്യാസങ്ങള്‍ കണ്ട തങ്ങള്‍ക്ക് ബോധ്യമായി. കളരിയില്‍ വന്ന് അഭ്യസിക്കുന്നതിന് തങ്ങള്‍ കൊച്ചുണ്ണിക്ക് സന്തോഷത്തോടെ അനുമതി നല്കി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: