ബാലിയെ വധിച്ച് സുഗ്രീവന് രാജ്യവും ഭാര്യയെയും തിരികെക്കൊടുക്കാമെന്ന് രാമന് വാഗ്ദാനം നല്കി. രാവണനെ സംഹരിച്ച് സീതയെ രാമന് വീണ്ടെടുത്ത് നല്‍കാമെന്ന് സുഗ്രീവനും സഖ്യം ചെയ്തു. എങ്കിലും സുഗ്രീവനൊരു സംശയം. ശക്തിശാലിയായ ബാലിയെ കീഴ്പ്പെടുത്താന്‍ രാമന് കഴിയുമോ എന്നതായിരുന്നു പൊതുവേ ബലഹീനനായ സുഗ്രീവന് ചിന്തിച്ചത്.
സുഗ്രീവന്റെ മനസ്സില്‍ ഇങ്ങനെ ഒരു സംശയം ഇരിപ്പുണ്ടെന്ന കാര്യം രാമന് മനസ്സിലാക്കിയിരുന്നു. ഋശ്യമൂകഗിരിയില്‍ പര്‍വതം കണക്കേ കിടന്ന ദുന്ദുഭിയുടെ ജഡം കണ്ട്, അതെന്താണെന്ന് രാമന് അന്വേഷിച്ചു. ദുന്ദുഭിയെ ബാലി വധിച്ചതും അവന്റെ ജഡം എറിഞ്ഞപ്പോള്‍ അത് ഋശ്യമൂകാചലത്തില്‍ വീണ് മാതംഗമഹര്‍ഷിയുടെ ആശ്രമം അശുദ്ധമായതും സുഗ്രീവന് വിവരിച്ചു. മഹര്‍ഷി ബാലിയെ ശപിച്ചത് തനിക്ക് ഗുണമായി ഭവിച്ചതും സുഗ്രീവന് രാമനെ അറിയിച്ചു.
മൃതശരീരം അവിടെക്കിടക്കുന്നത് അശുഭമാണെന്നു പറഞ്ഞ രാമന് അത് അവിടെ നിന്ന് മാറ്റാന്‍ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. ലക്ഷ്മണന് കാല്കൊണ്ട് തട്ടിയെറിഞ്ഞ ജഡം അങ്ങ് ദൂരെ ദക്ഷിണസമുദ്രത്തില്‍ പതിച്ചു. സുഗ്രീവന് അത്ഭുതത്തോടെ ലക്ഷ്മണനെ പ്രശംസിച്ചെങ്കിലും ബാലിയെ തോല്‍പ്പിക്കാനാവുമോയെന്ന ആശങ്ക വിട്ടൊഴിഞ്ഞില്ല. അതും രാമന് മനസ്സിലാക്കി.
ഋശ്യമൂകത്തിനടുത്തുള്ള മറ്റൊരു പര്‍വതത്തില്‍ ഏഴുസാലവൃക്ഷങ്ങള്‍ നില്‍പ്പുണ്ടായിരുന്നു. രാമന് അതേക്കുറിച്ച് അന്വേഷിച്ചു. ബാലി മല്‍പ്പിടുത്തം നടത്തുന്ന വൃക്ഷങ്ങളായിരുന്നു അവ. ആ വൃക്ഷങ്ങളോട് കിടപിടിക്കാവുന്ന വൃക്ഷങ്ങള്‍ ഉണ്ടാവില്ല. ബാലി അവയെ പിടിച്ച് ശക്തിയായി ഉലയ്ക്കുമ്പോഴേക്കും അതില്‍ നിന്ന് ഇലകളെല്ലാം പൊഴിഞ്ഞു വീഴും. ഇതെല്ലാം അവിശ്വസനീയമെന്ന മട്ടിലാണ് സുഗ്രീവന് രാമനോട് പറഞ്ഞത്.
ആ സപ്തവൃക്ഷങ്ങള്‍ക്ക് പിന്നിലൊരു കഥയുയുണ്ടായിരുന്നു. ചന്ദ്രവംശജനായ മണിഭദ്രരാജാവിന് കവിക എന്ന ഭാര്യയില്‍ അനേകം പുത്രന്മാരുണ്ടായിരുന്നു. അവരില്‍ ഏഴുപേര്‍ മയനില്‍ നിന്ന് മായാവിദ്യകള്‍ പഠിച്ച് അതുല്യരായ മായാവികളായി തീര്‍ന്നു. അവര്‍ മായയാല്‍ ഒരു സര്‍പ്പത്തെ സൃഷ്ടിച്ച് അതിനെ വാഹനമാക്കി സഞ്ചരിച്ച് നായാട്ടു നടത്തി., ഋശ്യമൂകഗിരിക്കു സമീപമുള്ള ഒരു പര്‍വതത്തിലെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ അഗസ്ത്യ മഹര്‍ഷി അതിലേ നടന്നു വരുന്നത് കണ്ടു. ഉടനെയവര്‍ സര്‍പ്പത്തെ മണ്ണിനടിയില്‍ ഒളിച്ചു വെച്ച് അതിനു മുകളില്‍ സാലതരുക്കളുടെ രൂപത്തില്‍ മഹര്‍ഷിക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ചു. അഗസ്ത്യന് ദിവ്യദൃഷ്ടിയാല്‍ അതെല്ലാം മനസ്സിലാക്കി. ‘ ഇനി നിങ്ങള്‍ ഈ നിലയില്‍ തന്നെ നിന്നുകൊള്ളുക’യെന്ന് അവരെ ശപിച്ചു. തെറ്റു മനസ്സിലാക്കിയ കുമാരന്മാര് ശാപമോചനത്തിനായി യാചിച്ചു. വൈഷ്ണവാവതാരമായ ശ്രീരാമനില്‍ നിന്ന് അനേകം ദശാബ്ദങ്ങള്‍ക്കു ശേഷം ശാപമുക്തി ലഭിക്കുമെന്ന് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ദിവ്യജ്ഞാനത്താലാണ് ഈ കഥ ശ്രീരാമന് ഗ്രഹിച്ചത്. സുഗ്രീവാദികളെല്ലാം നോക്കി നില്‍ക്കേ രാമന് വില്ലെടുത്ത് ഒരു ബാണം തൊടുത്തു. ഒരൊറ്റ അമ്പുകൊണ്ട് വൃക്ഷങ്ങളേഴും മുറിഞ്ഞു വീണു. ബാണം തിരികെ ആവനാഴിയിലെത്തി. അത്ഭുതസ്തബ്ധരായി നിന്ന സുഗ്രീവാദികള്‍ ഭക്ത്യാദരങ്ങളോടെ രാമനെ തൊഴുതു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: