തൃശൂര്‍: ലോക ശ്രദ്ധയാകര്‍ഷിച്ച തൃശൂര്‍ പൂരം അട്ടിമറിക്കാനാണ് കേരളത്തിലെ നിരീശ്വരവാദികളുടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാങ്കേതികമായ ഓരോ കാരണങ്ങള്‍ പറഞ്ഞ് പൂരത്തെ വിവാദത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ആദ്യം വെടിക്കെട്ടുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ കുത്തിപ്പൊക്കിയിരുന്നു. ഇപ്പോള്‍ ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ടാണ് വിഷയങ്ങള്‍. വളരെ നിസ്സാരമായി പരിഹരിക്കാവുന്ന വിഷയങ്ങള്‍ വലുതാക്കി കാണിച്ച് സൂചികൊണ്ടെടുക്കാവുന്നത് തൂമ്പകൊണ്ട് എടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ശബരിമലയുടെ തുടര്‍ച്ചയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ കേരളത്തിലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീവ്രമായ പരിശ്രമങ്ങളുടെ തുടര്‍ച്ചയായി ഇതിനേയും കാണണം.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആന മലയാളികളുടെ വികാരമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരവാതില്‍ തുറക്കുന്നത് രാമചന്ദ്രനാണ്. രാമചന്ദ്രന് തെക്കേഗോപുരം തുറക്കാന്‍ തുടങ്ങിയത് മുതലാണ് ആ ചടങ്ങ് തന്നെ പ്രശസ്തമായത്. ആനയുടെ ഫിറ്റ്നസ് സംബന്ധിച്ചും ആരോഗ്യത്തെ സംബന്ധിച്ചും മന്ത്രിമാര്‍ക്കും ജില്ലാ ഭരണകൂടത്തിനും വലിയ വേവലാതിയാണ് കാണുന്നത്. എന്നാല്‍ ഇതിലുമധികം വേവലാതിയും ശുഷ്കാന്തിയും കാണിക്കേണ്ട മറ്റു പല വിഷയങ്ങളിലും ഇവര്‍ മൗനം പാലിക്കുകയാണ്.
പന്ത്രണ്ട് പേരെ കൊന്നയാള്‍ പാര്‍ലിമെന്റിലേക്ക് മത്സരിക്കുന്ന സംവിധാനമുള്ള കേരളത്തിലാണിത് പറയുന്നത്. ഒരാളെ കൊന്ന കേസില്‍ പ്രതിയായ ഒരാള്‍ മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാനത്താണ് ഒരു മിണ്ടാ പ്രാണിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കേവലം ഒരു മണിക്കൂര്‍ നേരത്തേക്ക് മതിയായ സുരക്ഷാ സന്നാഹങ്ങളോടെ രാമചന്ദ്രനെ എഴുന്നെള്ളിപ്പിക്കാനുള്ള സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍ വിഷയമേറ്റെടുത്ത് ബിജെപി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: