തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2018ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് തെരഞ്ഞെടുത്ത നാടകം സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വെട്ടി മാറ്റി. തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘കുരുത്തി’ നാടകമാണ് മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്. അക്രമ രാഷ്ട്രീയം അനാഥമാക്കുന്ന കുടുംബങ്ങളുടെ കഥ പ്രമേയമായ നാടകത്തെ തഴഞ്ഞ് സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് പ്രതികാരം തീര്‍ത്തു.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ക്ലബ്ബുകളും മറ്റും സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക മത്സരങ്ങളില്‍ അറുപതിലേറെ പുരസ്കാരങ്ങള്‍ നേടിയ ‘കുരുത്തി’യെ ആദ്യഘട്ടത്തില്‍ മത്സരത്തിനായി അക്കാദമി തെരഞ്ഞെടുത്തിരുന്നു. സിപിഎം പ്രതിസ്ഥാനത്തു നില്ക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കഥയാണ് പരോക്ഷമായി നാടകം അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇരുനൂറോളം സ്റ്റേജുകളില്‍ അരങ്ങേറിയ നാടകത്തെ ആദ്യഘട്ടത്തില്‍ യോഗ്യതാ പട്ടികയില്‍ ജൂറി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന പട്ടികയില്‍ നിന്ന് കുരുത്തിയെ ഒഴിവാക്കുന്നതു സംബന്ധിച്ച് ജൂറി അംഗങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുണ്ടായെങ്കിലും പിന്നീട് സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം സര്‍ക്കാര്‍ ഒഴിവാക്കി.
ജൂണ്‍ രണ്ടു മുതല്‍ 11 വരെ അക്കാദമിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തൃശൂരിലാണ് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം. 32 നാടകങ്ങളുടെ സ്ക്രിപ്റ്റ്, ഡിവിഡി എന്നിവ പരിശോധിച്ച ജൂറി അവസാനഘട്ടത്തില്‍ 10 നാടകങ്ങളെ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.
നാടക സംവിധായകന് കെ. എം. ധര്മ്മന് ചെയര്‍മാനായ ജൂറിയാണ് മത്സരത്തിനുള്ള 10 നാടകങ്ങളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ആറ്റിങ്ങല്‍ ശ്രീധന്യയുടെ ‘ജീവിതത്തിന് ഒരു ആമുഖം’ നാടകത്തെ സംസ്ഥാന പ്രൊഫഷണല്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: