ശ്രീലങ്കന്‍ കൂട്ടക്കൊലയുടെ പരിശീലനകേന്ദ്രം കേരളമാണെന്ന് തെളിഞ്ഞുവന്നതോടെ, ആ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി പ്രയോഗിച്ച തന്ത്രം മാത്രമാണ്, മുഖം മുഴുവന്‍ മറച്ചുളള മുടുപടവസ്ത്രധാരണം എംഇഎസിന്റെ കോളേജുകളില്‍ അനുവദിക്കില്ലായെന്ന സര്‍ക്കുലറിനു പിറകിലുളളത്. ഇതിലൂടെ രണ്ടുകാര്യങ്ങള്‍ എംഇഎസ് ചെയര്മാന് ഡോ. ഫസല്‍ ഗഫൂര്‍ ലക്ഷ്യമിടുന്നു.
ഒന്ന് താനൊരു പുരോഗമനവാദിയാണെന്ന് വരുത്തുക. മറ്റൊന്ന് ശ്രീലങ്കാ സ്ഫോടനത്തില്‍ കേരളത്തിന്റെ പങ്ക് ചര്‍ച്ച ചെയ്യപ്പെടാതെ മുഖം മറച്ചുളള വസ്ത്രധാരണം ചര്‍ച്ചയില്‍ കേരളീയരെ കൊണ്ടുയെത്തിക്കുക. രണ്ടിലും ഒരുപരിധിവരെ ഡോ. ഫസല്‍ ഗഫൂര്‍ വിജയിക്കുകയും ചെയ്തു. ഇക്കാലമത്രയും മനുഷ്യന്റെ ഐഡന്റിറ്റി മറച്ചുവയ്ക്കുന്ന മുഖാവരണം ധരിക്കുന്നതിനെതിരെ ഇങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കാന്‍ എംഇഎസ്സിനു സമയം കണ്ടെത്താനായില്ല.
359 പേര് കൊല്ലപ്പെട്ട ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്റെ ഭാഗമായി അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ നമ്മെയൊക്കെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ സ്ഫോടന പരമ്പരതന്നെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നു. ശ്രീലങ്കന്‍ ചാവേര്‍ ആക്രമണത്തിലെ ചിലര്‍ക്ക് കേരളത്തില്‍ പരിശീലനം കിട്ടിയതായി ലങ്കന്‍ സൈനിക മേധാവി മഹേഷ് സേനാ നായകെ സ്ഥിതികരിച്ചിരിക്കുന്നു.
ലോകത്തില്‍ എവിടെ ഇസ്ലാംമത ഭീകരവാദ സ്ഫോടനം നടന്നാലും അതിന്റെ അന്വേഷണം കേരളത്തിലേക്ക് നീളുന്നു. പാരീസില്‍ ഏഴിടത്ത് നടന്ന ഭീകരാക്രമണം സംബന്ധിച്ചു ഫ്രഞ്ച് ഏജന്‍സി കേരളത്തിലെത്തിയാണ് അന്വേഷിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ടും കേരളത്തില്‍ അന്വേഷണം നടന്നു. കണ്ണൂരിലെ കനകമലയില്‍ ഐഎസ് ക്യാമ്പ് നടത്തിയതായി തെളിഞ്ഞു. ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ കേരളത്തില്‍ വന്നതായി അറിയുന്നു. ഇസ്ലാംമതഭീകരര്ക്ക് സൈ്വരവിഹാരം നടത്താനുളള താവളമാണോ കേരളം?
-എം. ജോണ്സണ് റോച്ച്, ചൊവ്വര
കേരളത്തിലെ നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണം
ശ്രീലങ്കയിലെ മുസ്ലീം ഭീകരവാദികളുടെ നിഷ്ഠൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളവും തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നുവെന്നും ശ്രീലങ്കയിലെ ആക്രമണങ്ങളുടെ സൂത്രധാരന്മാര് കേരളത്തില്‍ പ്രധാന നഗരങ്ങളിലെല്ലാം വന്നിരുന്നുവെന്നും ഇവര്‍ക്ക് ഇവിടെനിന്നു പരിശീലനം ലഭിച്ചിരുന്നതായുമുള്ള വാര്‍ത്തകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പോപ്പുലര്‍ ഫ്രണ്ടുപോലുള്ള മുസ്ലീം ഭീകരസംഘടനകള്‍ മനുഷ്യാവകാശത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും ആട്ടിന്‍ തോലിട്ട് കേരളത്തില്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നു. ഇടത് വലത് മുന്നണികള്‍ ഇവരുടെ വോട്ടിനായും ബിജെപിയുടെ വളര്‍ച്ച തടയാനായും ഒത്താശകള്‍ ചെയ്യുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ അതിലേറെ ഇവരെ സഹായിക്കുന്നു. മുസ്ലീം ഭീകരവാദത്തെ, ഇല്ലാത്ത ഹിന്ദൂ തീവ്രവാദം പറഞ്ഞ് വെള്ളപൂശുന്നു.
ജാഗ്രതയോടെ ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ട സര്‍ക്കാര്‍ പൂര്‍ണ്ണമായും ഹിന്ദൂവിരോധം മാത്രംവെച്ച് കുറ്റകരമായ നിസംഗത പുലര്‍ത്തുന്നു. കേരളത്തിലെ ഏത് നഗരത്തിലും ഒരു ഭീകരന് നിഷ്പ്രയാസം അക്രമണം നടത്താന്‍ സാധിക്കും. വലിയ മാളുകള്‍ ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളിലെല്ലാം നിഷ്പ്രയാസം കടക്കാനാവും. സിസി ടിവി ദൃശ്യങ്ങള്‍ സ്ഫോടനത്തിനുശേഷം ലഭിച്ചിട്ട് പ്രയോജനമുണ്ടോ ? ഇത്തരം വലിയ ബാഗുകളുമായി വരുന്നവരെ പരിശോധിക്കാന്‍ ഒരു സംവിധാനവും ഇന്നത്തെ സുരക്ഷാ സംവിധാനത്തില്‍ ഇല്ല. ഈ അവസരത്തില്‍ ജനങ്ങള്‍ കൂടുന്നിടത്തെല്ലാം സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കണം. മുസ്ലീം ഭീകരത ഒരു സത്യമായി നമ്മെ നോക്കി അട്ടഹസിക്കുമ്പോള്‍ എങ്ങും തൊടാത്ത മാധ്യമ ചര്‍ച്ചകള്‍ ഗുണത്തേക്കാളേറെ ദ്രോഹം ചെയ്യും.
തെരുവത്ത് രവീന്ദ്രന്, കൊച്ചി.
ആനയേതായാലും പൂരം നന്നായാല്‍ മതി
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ പൂരങ്ങളില്‍ നിന്ന് വിലക്കിയതില്‍ പ്രതിഷേധിച്ച് എല്ലാ ആനകളേയും ഉത്സവങ്ങളില്‍നിന്ന് പിന്‍വലിക്കുവാന്‍ ആനയുടമകളുടെ സംഘടന തീരുമാനിച്ചു! ചിലതുകുറിക്കട്ടെ, തൃശൂര്‍പൂരം മലയാളികളുടെ അഭിമാനവും ഹരവുമാണ്. ആനയും, ആലവട്ടവും, വെഞ്ചാമരവും, കുടമാറ്റവും, വെടിക്കെട്ടും ആരേയും ആവേശഭരിതരാക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്, കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ്. 317 സെന്റിമീറ്റര്‍ ഉയരം! വിരിഞ്ഞ മസ്തകം, ഉറച്ചകാലുകള്‍, നടത്തം, ഇവയെല്ലാം വ്യത്യസ്തമായതിനാല്‍ ഏറെ ആരാധകരും. എന്നാല്‍ രാമചന്ദ്രന്റെ ഒരു കണ്ണിന്റെ കാഴ്ചക്കുറവ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്! ഈയിടെ ഗുരുവായൂരില്‍ ഗൃഹപ്രവേശനസ്ഥലത്തുവെച്ച് ഇടഞ്ഞ് രണ്ടുപേര്‍ മരിക്കാനിടയായി! ഇത്തരം കാരണത്താല്‍ അധികൃതര്‍ രാമചന്ദ്രന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. അധികൃതരുടെ നടപടി ഉചിതമായതല്ലേ? തൃശൂര്‍പൂരം പോലുള്ള ജനസഞ്ചയത്തിനിടയില്‍ ആപത്തുകള്‍ മനപ്പൂര്‍വ്വം ക്ഷണിച്ചുവരുത്തണോ? ആനയേതായാലെന്താ പൂരം ഗംഭീരമായാല്‍ പോരേ? ആനയുടമകളുടെ സംഘടന തീരുമാനം പിന്‍വലിക്കണം.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: