ജയ്പൂര്‍: ടിക്കറ്റ് റദ്ദാക്കാന്‍ റെയില്‍വെ ഈടാക്കിയത് 35 രൂപ. തുക ചെറുതെങ്കിലും റെയില്‍വെയുടെ അന്യായത്തിനെതിരെ രാജസ്ഥാനിലെ കോട്ട സ്വദേശിയായ എഞ്ചിനീയര്‍ പോരാടിയത് രണ്ടു വര്‍ഷം. ഒടുവില്‍ റെയില്‍വെ 33 രൂപ തിരികെ നല്കി.
2017 ഏപ്രിലിലാണ് സുജിത് സ്വാമി ജൂലൈ രണ്ടിനുള്ള കോട്ട-ദല്‍ഹി ഗോള്‍ഡന്‍ ടെംപിള്‍ ട്രെയിനില്‍ 765 രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്തത്. വെയ്റ്റിങ് ലിസ്റ്റിലാണ് ടിക്കറ്റ് ലഭിച്ചത്. പിന്നീട് ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ സുജിത്തിന് തിരികെ ലഭിച്ചത് 665 രൂപയാണ്. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കേണ്ട 65 രൂപയ്ക്ക് പകരം 100 കഴിച്ചള്ള തുകയാണ് ലഭിച്ചത്. സര്‍വീസ് ചാര്‍ജായാണ് ഇത് ഈടാക്കിയതെന്നായിരുന്നു സുജിത്തിന് ലഭിച്ച മറുപടി. എന്നാല്‍ ജിഎസ്ടി വരുന്നതിനു മുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റായതിനാല്‍ ഇത് ഈടാക്കാനാകില്ലെന്നായിരുന്നു സുജിത്തിന്റെ വാദം. ടിക്കറ്റ് റദ്ദാക്കിയത് ജിഎസ്ടി നിലവില്‍ വന്ന ശേഷമായതിനാല്‍ ഈടാക്കിയ സര്‍വീസ് ചാര്‍ജ് തിരികെ നല്‍കില്ലെന്ന് ഐആര്‍സിടിസി മറുപടി നല്കി.
2018ല്‍ സുജിത്ത് ലോക്അദാലത്തിനെ സമീപിച്ചു. നിയമപരിധിയില്‍ വരുന്നതല്ലെന്നു കാട്ടി പരാതി തള്ളി. വീണ്ടും ഐആര്‍സിടിസിയെ സമീപിച്ച സുജിത്തിന് സര്‍വീസ് ചാര്‍ജായ 35 രൂപ തിരികെ നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി. മെയ് ഒന്നിന് 33 രൂപ തിരികെ ലഭിച്ചു. എന്നാല്‍, 35 രൂപയ്ക്ക് പകരം 33 രൂപ തിരികെ നല്‍കിയതിനെതിരെ വീണ്ടും പരാതി നല്‍കുമെന്ന് സുജിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: