ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ വന്‍ ദുരന്തം ഏറ്റുവാങ്ങിയ ഒഡീഷയിലെ നഗരങ്ങളുടെ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. ഫോനിക്ക് മുന്‍പും ശേഷവുമുള്ള ഭുവനേശ്വര്‍, കട്ടക്ക് നഗരങ്ങളുടെ ചിത്രങ്ങളാണിത്.
തലസ്ഥാനമായ ഭുവനേശ്വറിലേക്ക് ഫോനി എത്തുന്നതിന് മുന്‍പ്, ഏപ്രില്‍ 30ന് എടുത്ത ചിത്രവും ഫോനിക്ക് ശേഷം മെയ് അഞ്ചിനെടുത്ത ചിത്രങ്ങളുമാണുള്ളത്. ഇരുപത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ ചുഴലിയായിരുന്നു ഫോനി. ഒഡീഷയിലെ പല മേഖലകളിലും ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ഇവിടങ്ങളിലെ ട്രാന്സ്മിഷന് ടവറുകളും 1,56,000 വൈദ്യുത പോസ്റ്റുകളും തകര്‍ന്നു. പുരിയിലെയും ഭുവനേശ്വറിലെയും ജനങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഞായറാഴ്ചയോടു കൂടിയെ തലസ്ഥാനത്ത് വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കൂവെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. മതിയായ തൊഴിലാളികളെ ലഭ്യമല്ലാത്തതിനാല്‍ പുരിയിലെയും ഖുര്ദയിലെയും വൈദ്യുതിയും ആശയവിനിമയ ഉപാധികളും പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രത്തിന്റെ സഹായവും സര്‍ക്കാര്‍ തേടി.
സൗമി എന്‍പിപി ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. ഒഡീഷയിലെ ഭുവനേശ്വര്‍, പുരി, കട്ടക്ക്, ഖുര്‍ദ എന്നീ നഗരങ്ങളെയാണ് ഫോനി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 35 പേര്‍ക്ക് ജീവന് നഷ്ടമായി. പത്ത് ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: