കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീദി പറയുന്നത് എന്നെ അടിക്കണമെന്നാണ്. നിങ്ങളുടെ ഓരോ അടിയും എനിക്ക് അനുഗ്രഹമാണ്. നിങ്ങളെ ഞാന്‍ ദീദി എന്നാണ് വിളിക്കുന്നത്. ഇനിയും അത് അങ്ങനെ തന്നെ തുടരും, ബംഗാളിലെ പുരുലിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.
ജനാധിപത്യം കൊണ്ട് മോദിയുടെ കരണത്തടിക്കണമെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയില്‍ മമത പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മോദി.
ശാരദ ചിട്ടി ഫണ്ട് വഴി പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തവരെ അടിക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ഭരണത്തില്‍ കറപുരളുകയില്ലായിരുന്നുവെന്നും മോദി പറഞ്ഞു. രവീന്ദ്രനാഥ ടാഗോറിന്റെ നാടിനെ സര്വസമ്പന്നമാക്കുമെന്നാണ് അധികാരത്തിലേറിയപ്പോള്‍ മമത പറഞ്ഞത്. ഭയമില്ലാതെ, എല്ലാവര്ക്കും തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ അവസരം വേണമെന്നാണ് ഗുരുദേവന്റെ കാഴ്ചപ്പാട്. എന്നാല്‍, ദശകങ്ങള്‍ നീണ്ട ഭരണത്തിലൂടെ ഈ പുണ്യഭൂമിയെ കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂലും ചേര്‍ന്ന് തകര്‍ത്തുവെന്നും മോദി പറഞ്ഞു. ഇന്നലെ പുരുലിയയിലും ബാങ്കുരയിലും റാലികളില്‍ മോദി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: