ന്യൂദല്‍ഹി: പ്രധാനമന്ത്രിമോഹികളുടെ കൂട്ടായ്മയാണ് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് എനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. പ്രതിപക്ഷത്ത് പ്രധാനമന്ത്രിമോഹികളുടെ കുത്തൊഴുക്കാണ്. അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളൊന്നുമില്ല. മഹാഅവിശുദ്ധ സഖ്യത്തെ ജനങ്ങള്‍ തിരസ്കരിക്കും. കുടുംബത്തിനാണ് ആദ്യ പരിഗണന എന്നു കരുതുന്നവരും രാജ്യമാണ് ഏറ്റവും പ്രധാനം എന്നു കരുതുന്നവരും തമ്മിലാണ് പോരാടുന്നത്. രാജ്യം ആരെ ഏല്‍പ്പിക്കണമെന്ന് ജനങ്ങള്‍ക്ക് അറിയാം. അഴിമതികള്‍ക്കു പിന്നാലെ അഴിമതികള്‍ നടത്തി രാജ്യത്തെ നശിപ്പിച്ചവരെ ജനങ്ങള്‍ തിരിച്ചറിയും. ഇന്ത്യയുടെ പൈതൃകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരെ ജനങ്ങള്‍ പരാജയപ്പെടുത്തും. മഹത്തായ പാരമ്പര്യത്തില്‍ ഊന്നി ഇന്ത്യയെ ഉജ്ജ്വലമായ ഭാവിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള എന്‍ഡിഎയെ ജനങ്ങള്‍ വീണ്ടും അധികാരം ഏല്‍പ്പിക്കും, ഹിന്ദുസ്ഥാന്‍ ടൈംസിനു നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
എല്ലാ ഭീഷണികളില്‍ നിന്നും ഈ രാജ്യത്തെ രക്ഷിക്കാന്‍ കരുത്തുള്ളവരാരെന്ന് കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മോദി പറഞ്ഞു. പാക് പിന്തുണയോടെ ഭീകരര്‍ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ സര്‍ക്കാരുകള്‍ സ്വയം കൈകെട്ടി നില്‍ക്കുകയായിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെയും അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണത്തിലൂടെയും പുതിയ ഇന്ത്യയുടെ ആര്‍ജ്ജവം ലോകത്തിനു മുന്നില്‍ തെളിയിച്ചു. ലോകം ഇന്ത്യക്കൊപ്പമാണെന്നു പാക്കിസ്ഥാനു മനസ്സിലായി. കോണ്‍ഗ്രസ്സിന്റെ കാലത്ത് ആറു സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തി എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ആരു നിര്‍ദേശം നല്കി? എന്തായിരുന്നു അതിന്റെ രീതി? ഉത്തരവുകള്‍ എവിടെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ മെച്ചപ്പെട്ടോ എന്നു ചോദിച്ചപ്പോള്‍ എപ്പോഴും ഇന്ത്യയുടെ താത്പര്യം എന്നതിനാണ് വിദേശ നയത്തില്‍ പ്രാധാന്യം എന്നായിരുന്നു മോദിയുടെ മറുപടി. രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതിന് അതിനു ശേഷമേ പ്രാധാന്യമുള്ളൂ.
കശ്മീര്‍ പ്രശ്നം എന്ന് ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്ന പ്രശ്നം ആ സംസ്ഥാനത്തെ രണ്ടോ മൂന്നോ ജില്ലകളിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രൂക്ഷമായിരുന്ന പ്രശ്നത്തെ അത്തരത്തില്‍ ചെറിയ പരിധിയിലേക്ക് ഒതുക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനു കഴിഞ്ഞു. കശ്മീര്‍ പ്രശ്നം രണ്ടു മൂന്നു കുടുംബങ്ങള്‍ക്കിടയിലുള്ള അധികാരത്തര്‍ക്കത്തിന്റെ ഭാഗമായി രൂക്ഷമാവുകയായിരുന്നു. 1987ല്‍ രാജീവ് ഗാന്ധിയും ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫ്രന്‍സും ചെയ്തതിന്റെ ഫലമാണ് നാം ഇപ്പോഴും അനുഭവിക്കുന്നത്, മോദി പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് 2019ല്‍ എത്തുമ്പോള്‍ മോദിക്ക് എന്താണ് മാറ്റമുണ്ടായതെന്ന ചോദ്യത്തിന് അധിക്ഷേപങ്ങളെ കുറച്ചു കൂടി പക്വതയോടെ സ്വീകരിക്കാന്‍ പഠിച്ചു എന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: