കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടം കൂടി അവശേഷിക്കെ തൃണമൂല്‍ അക്രമം പേടിച്ച് ബംഗാളില്‍ സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ ബിജെപിയുടെ സഹായം തേടുന്നു. ഏപ്രില്‍ 18,23,29, മെയ് ആറ് എന്നീ ഘട്ടങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശമനുസരിച്ച് തൃണമൂലുകാര്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. ചെറുത്തുനില്ക്കാന് കഴിയുന്നത് ബിജെപിക്കാണെന്ന് ഉറപ്പായതോടെയാണ് ഇനിയുള്ള രണ്ടു ഘട്ടത്തിലും ബൂത്തിലിരിക്കാനെങ്കിലും സിപിഎമ്മുകാര്‍ ബിജെപിയുടെ സഹായം തേടുന്നത്.
തൃണമൂലിന്റെ അക്രമം ചെറുക്കുന്നതില്‍ ഒപ്പം നില്ക്കാമെന്നു പറഞ്ഞ് പ്രാദേശിക തലത്തില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപി നേതൃത്വത്തെ സമീപിക്കുന്നത്. അണികള്‍ ബിജെപിയോട് അടുക്കുന്നതില്‍ സിപിഎം ദേശീയ നേതൃത്വം പരിഭ്രാന്തിയിലാണ്. ത്രിപുരയില്‍ സംഭവിച്ചതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ ബംഗാളിലെ പ്രവര്‍ത്തകര്‍ക്ക് നല്കിയ മുന്നറിയിപ്പ് എന്താണ് സംഭവിക്കുന്നത് എന്നതിനു വ്യക്തമായ തെളിവാണ്.
തൃണമൂലില്‍ നിന്ന് രക്ഷതേടി നിങ്ങള്‍ ബിജെപിയില്‍ അഭയം പ്രാപിക്കരുത്, അണികളെ മണിക് സര്‍ക്കാര്‍ ഉപദേശിക്കുന്നു. ത്രിപുരയിലേക്ക് നോക്കൂ, അവിടെ ബിജെപി പതിനാലു മാസത്തിനുള്ളില്‍ അധികാരം പിടിച്ചത് കണ്ടതല്ലേ. ത്രിപുരയില്‍ സംഭവിച്ചത് തൃണമൂലിനേക്കാള്‍ അപകടമാണ്. ബിജെപിയെ സ്വീകരിക്കരുത്, അത് ആത്മഹത്യാപരമാണ്, മണിക് സര്‍ക്കാര്‍ അണികളോടു പറയുന്നു.
എന്നാല്‍, നേതാക്കള്‍ക്ക് ഉപദേശിച്ചാല്‍ മതി. ജീവന് പോകുന്നത് ഞങ്ങള്‍ക്കാണ് എന്നാണ് സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ പറയുന്നത്. തൃണമൂലുകാരില്‍ നിന്ന് കടുത്ത അപമാനവും ആക്രമണവും നേരിടുന്ന സിപിഎമ്മുകാര്‍ ചെറുത്തു നില്ക്കാന് ശ്രമിക്കുന്ന ബിജെപി പ്രവര്‍ത്തകരെ സഹായിക്കുന്നത് സ്വാഭാവികമാണെന്നാണ് ബംഗാളിലെ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഉത്തര കൊല്‍ക്കത്ത തൃണമൂലിന്റെ സിറ്റിങ് സീറ്റാണ്. അവരുടെ സുദീപ് ബന്ദോപാധ്യായ വീണ്ടും മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ 1862 ബൂത്തുകളുണ്ട്. ഭൂരിപക്ഷം ബൂത്തുകളിലും ബിജെപിക്ക് മികച്ച സാന്നിധ്യമുണ്ട്. സിപിഎമ്മിനാകട്ടെ പലയിടത്തും ഇപ്പോള്‍ പ്രവര്‍ത്തകരില്ല. മിക്ക ബൂത്തുകളിലും ബിജെപിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു സിപിഎമ്മുകാര്‍. പ്രവര്‍ത്തകരുടെ ഈ നീക്കം ബിജെപിക്ക് അനുകൂലമായി വോട്ടായി മാറുമോ എന്ന ആശങ്കയും സിപിഎം സംസ്ഥാന, ദേശീയ നേതാക്കള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: