വിശാഖപട്ടണം: ക്യാച്ചുകള്‍ കൈവിട്ടതും മോശം ബൗളിങ്ങുമാണ് ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമായതെന്ന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്.
വിശാഖപട്ടണത്തെ പിച്ചില്‍ ബാറ്റ്സ്മാന്മാര് അടിച്ചെടുത്ത 162 റണ്‍സ് ഭേദപ്പെട്ട സ്കോറായിരുന്നു. പക്ഷെ ബൗളിങ്ങും ഫീല്‍ഡിങ്ങും മോശമായതോടെ ടീം തോല്‍വിയിലേക്ക് നീങ്ങിയെന്ന് വില്യംസണ് പറഞ്ഞു. ആവേശപ്പോരാട്ടത്തില്‍ രണ്ട് വിക്കറ്റിനാണ് ഹൈദരാബാദ് ദല്‍ഹിയോട് തോറ്റത്.
ശക്തമായ ടീമാണ് ദല്‍ഹി. അവര്‍ ഭംഗിയായി കളിക്കുകയും ചെയ്തു. വിജയം അവര്‍ അര്ഹിച്ചതുതന്നെ. ഞങ്ങള്ക്ക്് മികവ് കാട്ടാനായില്ല. അടുത്ത സീസണില്‍ കളിക്കാര്‍ മികവ് കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് വില്യംസണ് പറഞ്ഞു.
163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്് ബാറ്റ് പിടിച്ച ദല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ (56), ഋഷഭ് പന്ത് (49) എന്നിവരുടെ മികവിലാണ് വിജയം നേടിയത്. ഈ വിജയത്തോടെ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ നേരിടാന്‍ ദല്‍ഹി യോഗ്യതനേടി. അതേസമയം ഹൈദരാബാദ് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: