കൊച്ചി: ചോറ്റാനിക്കരയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്കി വിധവയില്‍ നിന്ന് 55 ലക്ഷം രൂപ തട്ടിയ കേസില്‍ സിപിഎം പ്രാദേശിക നേതാവായ ചോറ്റാനിക്കര ദേവിക്ഷേത്രം ഉപദേശക ബോര്‍ഡ് മെമ്പറും സുഹൃത്തും അറസ്റ്റില്‍.
ക്ഷേത്രം ഉപദേശക ബോര്‍ഡ് മെമ്പര്‍ കുരീക്കാട് അഷ്ടപദിയില്‍ മനോജ്(35) ബെംഗളുരുവില്‍ താമസമാക്കിയ പ്രഫുല്‍ ഗംഗാധരന്(37) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്ര നടക്ക് സമീപം ഹോട്ടല്‍ നടത്തുന്ന സുമയാണ് തട്ടിപ്പിന് ഇരയായത്. ഇവരുടെ മകള്‍ക്ക് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പ് പ്രതികള്‍ ഇവരുടെ പക്കല്‍ നിന്നും 55 ലക്ഷം രൂപ വാങ്ങി.
എന്നാല്‍ അഡ്മിഷന് ശരിയാക്കി നല്‍കാതെ പ്രതികള്‍ കബളിപ്പിച്ചു. ഇവര്‍ പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും പത്ത് ലക്ഷം തിരികെ നല്കി തലയൂരുകയായിരുന്നു. ബാക്കി 45 ലക്ഷം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും നല്കാന് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സുമ ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയത്. പ്രദേശത്തെ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണ് മനോജ്. ഇയാള്‍ ദേവസ്വം ബില്‍ഡിങില്‍ അമ്മേ നാരായണ എന്നപേരില്‍ ബേക്കറി നടത്തുന്നുണ്ട്. തൊട്ടടുത്താണ് സുമയുടെ ഹോട്ടല്‍.
പ്രഫുലന് അഡ്മിഷന് വാങ്ങി നല്‍കുമെന്ന് സുമയെ വിശ്വസിപ്പിച്ചാണ് മനോജ് ഇവരില്‍ നിന്ന് പണം വാങ്ങിയത്. കണയന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് 40 ലക്ഷം രൂപ വായ്പയെടുത്താണ് സുമ അഡ്മിഷനായി നല്‍കിയത്. മനോജാണ് വായ്പ തരപ്പെടുത്തികൊടുത്തത്. ഇവര്‍ സമാനമായ രീതിയില്‍ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: