ഹൈദരാബാദ് : വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ടിവി9 സിഇഒ രവി പ്രകാശ്. കേസിനെ തുടര്‍ന്ന് താന്‍ ഒളിച്ചോടിയതായും വാര്‍ത്ത പരന്നിരുന്നു. ഇത് തെറ്റാണെന്നും ടിവി9 സിഇഒ ആയിത്തന്നെ ഇപ്പോഴും തുടരുന്നുണ്ടെന്നും രവി പ്രകാശ് അറിയിച്ചു. കേസിനെ തുടര്‍ന്ന് രവി പ്രകാശിനെ അറസ്റ്റ് ചെയ്തെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയിരുന്നു അദ്ദേഹം.
അതേസമയം വ്യാജരേഖ ചമയ്ക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളില്‍ രവിപ്രകാശ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തതായി സൈബെരാബാദ് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിലായി തെരച്ചിലുകളും നടന്ന് വരികയാണ്.
സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി വ്യാജ രേഖകള്‍ ചമച്ചെന്ന് കാണിച്ച് അളന്ദ മീഡിയ ആന്‍ഡ് എന്റര്ടൈന്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ പി. കൗശിക് റാവു, രവി പ്രകാശ്, നടന് എസ്. ശിവാജി എന്നിവര്‍ക്കെതിരെ കഴിഞ്ഞമാസം 24ന് സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആളന്ദ മീഡിയയുടെ 80 ഓഹരികളും ഇപ്പോള്‍ ടിവി 9ന്റെ പേരിലാണ്.
കേസുമായി ബന്ധപ്പെട്ട് അസോസിയേറ്റഡ് ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്(എബിസിഎല്‍), രവി പ്രകാശ്, ശിവാജി, എംവികെഎന് മൂര്‍ത്തി എന്നിവരുടെ വസതികളിലും തെരച്ചില്‍ നടത്തിയിരുന്നു. എബിസിഎല്ലിന്റെ ഉടമസ്ഥതയിലാണ് ടിവി9 ചാനല്‍. അതേസമയം തെരച്ചിലിനിടെ പ്രധാനപ്പെട്ട രേഖകളും ഇലക്ട്രോണിക് തെലിവുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനകള്‍ക്കായി ഫോറന്‍സിക് സയന്‍സ് ലിബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതിനിടെ കൗശിക് റാവുവിന്റെ പരാതിയില്‍ രവി പ്രകാശ്, എംകെവിഎന് മൂര്‍ത്തി അടക്കമുള്ളവര്‍ക്കെതിരെ കഴിഞ്ഞമാസം 30ന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: