ന്യൂദല്‍ഹി: അയോധ്യ കേസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി നിയോഗിച്ച മധ്യസ്ഥ സമിതിക്ക് ആഗസ്ത് 15 വരെ സുപ്രീം കോടതി സമയം നീട്ടി നല്കി. കൂടുതല്‍ സമയം നല്‍കണമെന്ന സമിതിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അനുവദിക്കുകയായിരുന്നു. മധ്യസ്ഥ സമിതിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആറ് മിനിട്ട് മാത്രമാണ് ഇന്നലെ കേസ് പരിഗണിച്ചത്.
ചര്‍ച്ചയിലെ പുരോഗതി വ്യക്തമാക്കി മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജ് എഫ്.എം. ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയില്‍ ആത്മീയാചാര്യന് ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീരാം പഞ്ചു എന്നിവരാണുള്ളത്. ഭൂമി തര്‍ക്കം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാന്‍ മാര്‍ച്ച് എട്ടിനാണ് സുപ്രീം കോടതി സമിതിയെ നിയമിച്ചത്. രണ്ട് മാസമാണ് ആദ്യം കാലാവധി നല്‍കിയത്. ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി രാം ലല്ലക്കും നിര്‍മോഹി അഖാഡക്കും സുന്നി വഖഫ് ബോര്‍ഡിനും തുല്യമായി വീതിച്ചു നല്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നിരവധി തവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകള്‍ മധ്യസ്ഥ സമിതി നിയമനത്തെ എതിര്‍ത്തിരുന്നു. ക്ഷേത്ര നിര്‍മാണം വൈകിപ്പിക്കാനുള്ള നീക്കമെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: