കൊച്ചി: കശുവണ്ടി ഇറക്കുമതിയുടെ പേരില്‍ കള്ളക്കടത്തു നടത്തുന്നവര്‍ക്കെതിരെ കൊഫേപോസ കുറ്റം ചുമത്തണമെന്ന് കാഷ്യു എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിഇപിസിഐ) കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇവര്‍ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ടങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ എടുക്കണമെന്നും ശുപാര്‍ശയുണ്ട്. ഇറക്കുമതി ചെയ്യുന്ന കശുവണ്ടിപ്പരിപ്പ്, കസ്റ്റംസ് സാമ്പിളിങ്ങിനും പരിശോധനയ്ക്കും വിധേയമാക്കണം. വ്യാജ ഇറക്കുമതിക്കാരെ കരിമ്പട്ടികയില്‍പ്പെടുത്തണം, സിഇപിസിഐ ആവശ്യപ്പെട്ടു.
കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കശുവണ്ടി പ്രോസസര്മാരും കയറ്റുമതിക്കാരും ഉള്‍പ്പെട്ട കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധി സംഘം, ഇപി അഗ്രിഡിവിഷന് ഡയറക്ടര്‍, അഡീഷണല്‍ സിജിഎഫ്റ്റി, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്റ്റ് ടാക്സ് മെമ്പര്‍ എന്നിവരെ സന്ദര്‍ശിച്ചാണ് നിവേദനം നല്‍കിയത്.
കശുവണ്ടിപ്പരിപ്പിന്റെ വ്യാജ ഇറക്കുമതി വര്‍ധിച്ചു വരികയാണെന്ന് കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് ഡോ. ആര്.കെ. ഭൂദെസ് പറഞ്ഞു. ഇത് കശുവണ്ടി മേഖലയെ കൂടുതല്‍ തകര്‍ക്കും.
കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ കശുവണ്ടി വ്യവസായം 6000 കോടി രൂപയുടെ വിദേശ നാണ്യമാണ് ഇന്ത്യക്ക് നേടിത്തരുന്നത്. 10 ലക്ഷത്തിലേറെ തൊഴിലാളികള്‍ ഈ രംഗത്തുണ്ട്. അതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: