”ഷര്‍ട്ട് ധരിച്ച് ക്ഷേത്രപ്രവേശനം അനുവദിക്കാനാവില്ല” എന്ന അഖില കേരള തന്ത്രിസമാജം ഉത്തരമേഖലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക് അയച്ചതായി വായിക്കാനിടയായി. കുപ്പായം ധരിച്ച് പുരുഷന്മാര്ക്ക് ക്ഷേത്രത്തിലും ശ്രീകോവിലിലും പ്രവേശിക്കുവാന്‍ അനുവാദമാവശ്യപ്പെട്ടുകൊണ്ട് തൃശൂര്‍ സ്വദേശി കെ.ജി. അഭിലാഷ്, വകുപ്പ് മന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് തന്ത്രിസമാജം കുറിപ്പ് പുറത്തിറക്കിയത്.
ഇത് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ കൈമാറി. അതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞ കാര്യങ്ങളാണ് മുന്‍ പറഞ്ഞ കുറിപ്പിലുള്ളത്.
കാലാകാലങ്ങളായി നിലനിന്നുവരുന്നതാണ് ആചാരങ്ങളും-താന്ത്രിക വിധികളും. ഇന്നത് പുരോഗമനത്തിന്റെ പേരില്‍ എടുത്തുകളയാന്‍ ശ്രമിക്കുന്നത് ദേവ ചൈതന്യത്തിന് ശോഷണം വരുത്തുമെന്നുള്ള തന്ത്രിയുടെ നിലപാടില്‍ ശാസ്ത്രീയതയുണ്ട്.
അത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ ജീവിച്ചിരുന്ന ഒരു മഹാതാന്ത്രികന് എഴുതിയ തന്ത്ര സമുച്ചയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ ഇന്ന് ശാസ്ത്ര സമ്മതങ്ങളായിട്ടുള്ളവയാണ്. പുറത്ത് സഞ്ചരിച്ചുവരുന്നൊരാള് വീടിനകത്ത് കടക്കുമ്പോള്‍ ചെരുപ്പഴിച്ച് കാല് കഴുകി അകത്ത് കടക്കുന്നതിന്റെ ആചാരപരവും ശാസ്ത്രീയവുമായ വശങ്ങളെക്കുറിച്ച് കേരളീയരോട് പറയേണ്ടതുണ്ടോ? അതുപോലെ നമ്മുടെ ഭവനങ്ങളില്‍ പ്രദോഷ-പ്രഭാത സന്ധ്യകളില്‍ കൊളുത്തുന്ന വിളക്കുകള്‍ തുടങ്ങി പലതിലും ഹൈന്ദവാചാരങ്ങള്‍ വ്യത്യസ്തമാണ്.
അതിനൊക്കെ അതിന്റേതായ ശാസ്ത്രീയവശങ്ങള്‍ ഉണ്ട്. ഇവയൊക്കെ നാളെ നിഷേധിക്കണമെന്നുവന്നാല് ഒരു സംസ്കാരമാണ് നഷ്ടപ്പെടുന്നത്. ഹൈന്ദവാചാരങ്ങള്‍, ക്ഷേത്ര തത്വങ്ങള്‍, അതിന്റെ താന്ത്രികതകള് ഇതൊക്കെ മനസ്സിലാക്കാതെ പുരോഗമനത്തിന്റെ പേരിലുള്ള എടുത്തുചാട്ടങ്ങള്‍ ഒരിക്കലും ആശാസ്യമല്ല.
കെ.ടി. രാധാകൃഷ്ണന് കൂടാളി, കണ്ണൂര്‍
ശുചീകരണം ശാസ്ത്രീയമാക്കണം
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ സമയമായി. ആരോഗ്യ ജാഗ്രതാ പരിപാടിയില്‍പ്പെടുത്തി ജനപങ്കാളിത്തത്തോടെ ഇന്നും നാളെയും ശുചീകരണപ്രവര്‍ത്തനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. ശുചീകരിക്കുമ്പോള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ എന്തുചെയ്യാന്‍ പോകുന്നു? ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങള്‍ നമ്മുക്ക് നിലവിലില്ല. ഒന്നുകില്‍ കുഴിച്ചുമുടും. കത്തിക്കാവുന്നത് കത്തിക്കും. ഭൂമിയെ നശിപ്പിക്കുന്നതും അന്തരീക്ഷത്തെ മലിനമാക്കുന്നതുമാണ് ഈ രണ്ടു രീതികളും. ശുചീകരണത്തിനു കൃത്യമായൊരു ശാസ്ത്രീയ പരിഹാരം കണ്ടേ പറ്റൂ. പ്ലാസ്റ്റിക്കുകളും, ഇ-മാലിന്യങ്ങളും, മറ്റ് ഖരമലിന്യങ്ങളും ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കുന്നവര്‍ക്ക് അതിനു നിശ്ചയിക്കപ്പെടുന്നൊരു വിലയോ, കൂലിയോ ഏര്‍പ്പെടുത്തണം. അങ്ങനെയായാല്‍ പലരും മുന്നോട്ടുവരും. കേരളീയര്‍ തയ്യാറായില്ലെങ്കില്‍ അന്യസംസ്ഥാന തൊഴിലാളികളെങ്കിലും ഇതൊരു തൊഴിലായി സ്വീകരിക്കും. എത്തിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കുകയും വേണം. ഉപോയഗപ്പെടുത്താവുന്നവ വേര്‍തിരിച്ച് മാര്‍ക്കറ്റ് ചെയ്യാവുന്നതുമാണ്. വെളുപ്പാന്‍ കാലത്ത് നഗര സഭാ ശുചീകരണ ജീവനക്കാരെത്തി മാലിന്യങ്ങള്‍ അവിടവിടെ കൂട്ടിയിട്ട് കത്തിച്ച് അന്തീരക്ഷം മലീനമാക്കുന്ന ഏര്‍പ്പാടിനു അറുതി വരുത്തണം. നമുക്കാവശ്യം ശാസ്ത്രീയ സമീപനമാണ്.
– എം. ജോണ്സണ് റോച്ച്, ചൊവ്വര
കേരളത്തെ കാക്കാന്‍ ഈ സര്‍ക്കാരിനാവില്ല
ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഭീകരവാദികള്‍ക്ക് പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് തെളിഞ്ഞതായി ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനനായകെയുടെ പ്രഖ്യാപനം ബിബിസിപോലും റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് ഇന്ത്യ ഭീകരവാദികള്‍ക്ക് പരിശീലനം നല്കുന്നു എന്ന് പാക്കിസ്ഥാന് യുഎന്നില്‍ വാദിച്ചേക്കാം. അതിന് ഇടവരുത്തിയത് ഇവിടെ ഊഴം മാറി ഭരിച്ചുകൊണ്ടിരുന്ന സര്ക്കാരുകളാണെന്ന്് പറയേണ്ടതില്ലല്ലോ. ഐബി, എന്‍ഐഎ, റോ, കൂടാതെ മൂന്നു സേനകളുടേയും ഇന്റലിജന്സു വിഭാഗങ്ങളും കേരളത്തില്‍ വന്ന് അന്വേഷിക്കേണ്ട അവസ്ഥയില്‍ എത്തിച്ചത് വോട്ടിനു വേണ്ടി കപടമതേതരത്വം പ്രസംഗിച്ചുനടക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്.
വ്യക്തമായ അന്വേഷണവും ശക്തമായ നിലപാടുകളും എടുക്കേണ്ട ഈ സന്ദര്‍ഭത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരം കൈവശം വയ്ക്കുന്നിടത്തോളം അതിന് കഴിയുമെന്ന് തോന്നുന്നില്ല. ശബരിമല പ്രശ്നവും, ശ്രീലങ്കന്‍ സ്ഫോടനവും, കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ചുള്ള വ്യക്തമായ തെളിവുകളും സാന്നിദ്ധ്യമറിയിക്കാനുള്ള അവരുടെ പദ്ധതികളും ബോധ്യമായ സ്ഥിതിക്ക് സുഗമമായ അന്വേഷണത്തിന് ഈ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം നടപ്പാക്കേണ്ടത് അനിവാര്യമാണ്. പാക്കിസ്ഥാന്റെ ആരോപണത്തിന് മറുപടിയായി ഭാരതം ഭീകരവാദത്തിനെതിരെ കടുത്ത നിലപാടെടുത്തെന്ന് യുഎന്നിനു മുമ്പാകെ തെളിവുനല്കാം. കേരളത്തിലെ പുതുതലമുറ മാത്രമല്ല വരുംതലമുറകൂടി രക്ഷപ്പെടുകയും ചെയ്യും. സൂചികൊണ്ട് എടുക്കാനുള്ളത് വേണ്ട സമയത്ത് എടുക്കാതിരുന്നാല്‍ തൂമ്പാകൊണ്ട് എടുക്കേണ്ടിവരും.
-സുകു, തോക്കംപാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: