കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലമായ ധര്‍മ്മടത്തും കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പ ുരുത്തിയിലും കള്ളവോട്ട് നടന്നു വെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാരിനും കണ്ണൂരിലെ എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വങ്ങള്‍ക്കും കനത്ത തിരിച്ചടിയായി.
മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായ പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട് നടന്നതായി കമ്മീഷന് വെളിപ്പെടുത്തിയത്. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളിലെല്ലാം തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പരസ്പരം മത്സരിച്ച് കള്ളവോട്ടുകള്‍ നടത്തുകയും വിജയിക്കുകയും ചെയ്ത ഇടത്-വലത് മുന്നണികളുടെ തനിനിറമാണ് പുറത്തു വന്നത്. തെരഞ്ഞെടുപ്പ് നടന്ന തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ സിപിഎം വനിതാ അംഗങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമടക്കമുളളവര് കള്ളവോട്ട് ചെയ്തതിന്റെ പേരില്‍ പിടിക്കപ്പെടുകയും കേസെടുക്കുകയും ചെയ്തിരുന്നു. പഴയങ്ങാടിയിലെ ലീഗ് കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തു. ഇതിനു പിന്നാലെയാണ് ലീഗ് കേന്ദ്രമായ പാമ്പുരുത്തിയില്‍ ഒമ്പതു പേര് ചേര്‍ന്ന് 12 വോട്ടുകള്‍ ചെയ്തതായും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം പ്രവര്ത്തകന് കള്ളവോട്ട് ചെയ്തതായും കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സ്വന്തം പാര്ട്ടിക്കാരന് കളളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതോടെ സര്‍ക്കാരിന്റെ സഹായവും കളളവോട്ട് വിഷയത്തിലുണ്ടായി എന്നാണ് സൂചന.
തെര. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായും കമ്മീഷന് കണ്ടെത്തി. കാലങ്ങളായി ഉദ്യോഗസ്ഥരെ വരുതിയിലാക്കിയും സ്വന്തം പാര്‍ട്ടിക്കാരെ പാര്‍ട്ടിയുടെ സ്വാധീന കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരായി നിയമിച്ചും സിപിഎം നടത്തി വരുന്ന കളളവോട്ട് ഈ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞു. കണ്ണൂര്‍ മണ്ഡലത്തിലുടനീളം സിപിഎം കളളവോട്ട് നടത്തിയെന്ന പരാതിയുമായി രംഗത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.സുധാകരനും 9 ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്തുവെന്ന കമ്മീഷന്റെ കണ്ടെത്തല്‍ കടുത്ത ക്ഷീണമായി. യുഡിഎഫ് നേതൃത്വത്തിന് കളളവോട്ട് സംബന്ധിച്ച് ഒന്നും പറയാനാവാത്ത അവസ്ഥയാണ്. പാര്‍ട്ടിക്കു വേണ്ടി വിടുപണി ചെയ്യുന്ന ഇടത്-വലത് സഹയാത്രികരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്റെ കണ്ടെത്തലും തുടര്‍ന്നുണ്ടാകാനിരിക്കുന്ന അച്ചടക്ക നടപടികളും കടുത്ത മുന്നറിയിപ്പായി. പിടിക്കപ്പെട്ടതിലും എത്രയോ ഇരട്ടി കളളവോട്ടുകള്‍ കണ്ണൂര്‍-കാസര്‍കോട് മണ്ഡലങ്ങളില്‍ ഇരുമുന്നണികളും ചെയ്തിട്ടുണ്ട്. എല്ലാ ബൂത്തുകളിലേയും വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിക്കുകയും കൃത്യമായ അന്വേഷണം നടത്തുകയും ചെയ്താല്‍ ഇരുമുന്നണികളുടെയും കളളവോട്ടിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: